സോഷ്യല്‍ മീഡിയ താരം ലീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി: തുനിഷയ്ക്ക് പിന്നാലെ മറ്റൊരു ആഘാതം
റായ്പൂർ: ജനപ്രിയ സോഷ്യല്‍ മീഡിയ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്ഗഢിൽ നിന്നുള്ള 22 കാരിയായ ലീന നാഗ്വൻഷിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനപ്രിയ ടിവി നടി തുനിഷ ശർമ്മ ആത്മഹത്യ ചെയ്തതിന്റെ ആഘാതം മാറുന്നതിന് മുന്നാണ് സോഷ്യല്‍ മീഡിയ താരത്തിന്റെ ആത്മഹത്യ വാർത്തയും വരുന്നത്.
'അലി ബാബ: ദസ്താൻ-ഇ-കാബൂൾ' എന്ന സിനിമയിലും അഭിനയിച്ച തുനിഷയെ ശനിയാഴ്ച സീരിയലിന്റെ സെറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലീന നാഗ്‌വൻഷിയെ റായ്ഗഡിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നും സംഭവത്തെക്കുറിച്ച് വിശദമായ രീതിയില്‍ അന്വേഷണം നടത്തുകയാണെന്നുമാണ് ചക്രധർ നഗർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പിഎസ് ഇംഗേശ്വർ യാദവ് വ്യക്തമാക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്മസിനാണ് ലീന തന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടത്. കളിപ്പാട്ടവുമായി കളിക്കുന്നതും പിന്നീട് സാന്താക്ലോസിന്റെ വേഷം ധരിച്ച നവജാതശിശുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ വീഡിയോയാണ് താരം പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ 10.8,000 ഫോളോവേഴ്‌സുള്ള ലീന റോയൽ ലീന എന്ന ചാനലിലൂടെ യൂട്യൂബിലും ശ്രദ്ധേയയായിരുന്നു.

രണ്ടാം വർഷ ബി.കോമിന് പഠിക്കുന്ന താരം റായ്ഗഡിലെ കേലോ വിഹാർ കോളനിയിൽ താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ലീനയുടെ പിതാവ് ഉപഭോക്തൃ ഫോറത്തിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടറാണെന്നും അംബികാപൂരിൽ നിയമിതനാണെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. കൺസ്യൂമർ ഫോറം കോളനിയിലെ ക്വാർട്ടേഴ്സിൽ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമായിരുന്നു താരത്തിന്റെ താമസം.

അതേസമയം, തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക സി സി സി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടൻ ഷീസാൻ ഖാനും മറ്റ് രണ്ട് പേരും തുനിഷ ശർമ്മയെ മഹാരാഷ്ട്രയിലെ നൈഗാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മഹാരാഷ്ട്രയിലെ പാൽഘറിലെ സെറ്റിൽ വച്ചായിരുന്നു തുനിഷ ശർമ്മ ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഷീസാൻ ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെങ്കിലും തുനിഷ ശർമ്മ മരിക്കുന്നതിന് 15 ദിവസം മുമ്പ് ഇരുവരും വേർപിരിഞ്ഞിരുന്നു.

സെറ്റിലുണ്ടായിരുന്നവരാണ് നടിയെ ആശുപത്രിയിലെത്തിച്ചതെന്ന് നായ്ഗാവ് ആശുപത്രിയിലെ ഡോക്ടർ സുരേന്ദ്ര പാൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നടി മരണപ്പെട്ടിരുന്നു. സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പും ടുനിഷ ശർമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ഷീസൻ ഖാൻ അവകാശപ്പെടുന്നത്.

"മരണത്തിന് ഏതാനും ദിവസം മുമ്പ് തുനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, എന്നാൽ ആ സമയത്ത് ഞാൻ അവളെ രക്ഷിക്കുകയും അവളെ പ്രത്യേകം ശ്രദ്ധിക്കാൻ തുനിഷയുടെ അമ്മയോട് പറയുകയും ചെയ്തു," ഷീസൻ ഖാനെ ഉദ്ധരിച്ച് പോലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.












Click it and Unblock the Notifications