സിപിഎം എംഎല്‍എ ശ്രമിക്കുന്നത് വംശീയവിദ്വേഷം വളര്‍ത്താനോ?
സി പി എമ്മിന്റെ കോഴിക്കോട് എം എല്‍ എ അഡ്വ. എ പ്രദീപ് കുമാര്‍ വീണ്ടും വിവാദത്തില്‍. ഹര്‍ത്താല്‍ ദിനത്തില്‍ എം എല്‍ എ കാറില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകന്‍ മര്‍ദ്ദനത്തിന് ഇരയായത് മുന്‍പ് വിവാദമായിരുന്നു. ഒഡീഷയിലെ കട്ടക്കിനടുത്ത് കുടിപ്പകയെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 25 കാരന് കൈകള്‍ നഷ്ടമായ സംഭവം എം എല്‍ എയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വംശീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആക്ഷേപം.
പിന്നോക്ക ഹിന്ദു സമുദായക്കാരനായ കിറോധ് മിശ്ര, പൊതു കിണറിലെ വെള്ളം കോരികുളിച്ചതിന് സവര്‍ണര്‍ നടപ്പാക്കിയ ശിക്ഷ എന്നാണ് എം എല്‍ എയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒഡീഷയിലെ ബലംഗിര്‍ ജില്ലയില്‍ രാഘവപാലി വില്ലേജിലാണ് സംഭവം നടന്നത്. കിറോധ് മിശ്രയുടെ കൈകള്‍ അറ്റ ചിത്രവും എം എല്‍ എയുടെ പേജിലെ പോസ്റ്റിനൊപ്പം ഉണ്ട്. എം എൽ എയുടെ യഥാർഥ പേജാണോ ഇതെന്നതിനെക്കുറിച്ചും സംശയങ്ങളുണ്ട്. പോസ്റ്റ് അഞ്ഞൂറോളം പേർ ഷെയർ ചെയ്തിട്ടുണ്ട്.

'സവര്‍ണ്ണ യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ വലതു കയ്യും വലതു കാലും അറത്തുമാറ്റപ്പെട്ട യുവാവിനെ പറ്റിയുളള വാര്‍ത്ത ഇന്നലെ വന്നത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഹിന്ദുവിനെ ഉണര്‍ത്താന്‍ വന്നവര്‍ രാജ്യം ഭരിക്കുബോള്‍ ജാതി കോമരങ്ങള്‍ പൂര്‍വ്വാതികം ശക്തിയോടെ രാജ്യത്ത് തിരിച്ചുവരികയാണ്. പശുവിനെ അമ്മയായി കാണുന്നവര്‍ ദളിതനെ മനുഷ്യരായിപോലും കാണാത്ത ആര്‍ഷഭാരത സംസ്‌കാരം ഉണരുന്ന ഹിന്ദുത്വത്തിന്റെ സംഘപരിവാര്‍ പ്രതീക്ഷകളാണ്. അച്ഛേ ദിന്‍ ആഗയാ' - എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇത്, ഒഡീഷയിലെ രാഘവ പളളി വില്ലേജിലെ കിറോധ് മിശ്രയുടെ അറത്തുമാറ്റപ്പെട്ട കരങ്ങള്‍.ചെയ്തകുറ്റം പിന്നോക്ക ഹിന്ദു സമുധായക്ക...
Posted by A.Pradeep Kumar-CPI-M on Wednesday, July 8, 2015
എന്നാല്‍ ഒഡീഷയില്‍ ഉണ്ടായ സംഭവം വംശീയ ആക്രമണമല്ല എന്നും രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറെക്കാലമായി ഉളള സംഘര്‍ഷത്തിന്റെ ബാക്കി പത്രമാണ് എന്നും ദേശീയ പത്രങ്ങളിലെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് എ പ്രദീപ് കുമാര്‍ എം എല്‍ എ വംശീയവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയാണോ എന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യവുമായി എത്തിയത്. ആക്രമണത്തിന് ഇരയായ കിറോധ് മിശ്ര പിന്നോക്ക സമുദായക്കാരനല്ല എന്നും ഒഡീഷയിലെ ബ്രാഹ്മണ സമുദായത്തില്‍ പെട്ട ആളാണെന്നും ജനപ്രതിനിധിയായ പ്രദീപ് കുമാര്‍ ഇത് പോലും ശ്രദ്ധിക്കാതെയാണ് സംഭവം വര്‍ഗീയമായി ചിത്രീകരിച്ചിരിക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റ കിറോധ് മിശ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാ് ഡോക്ടര്‍മാര്‍. കിറോധ് മിശ്രയെ ആക്രമിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ് എന്നും തിരച്ചില്‍ തുടരുകയാണ് എന്നും പോലീസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications