സോളാർ കേസ്: ഉമ്മൻചാണ്ടിക്ക് അനുകൂല വിധി, വിഎസ് അച്യുതാനന്ദൻ 10.10 ലക്ഷം നഷ്ടപരിഹാരം നൽകണം
തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണ കേസില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരെ ഉമ്മന്‍ചാണ്ടിക്ക് വിജയം. ഉമ്മന്‍ ചാണ്ടി സോളാര്‍ അഴിമതി നടത്തി എന്ന ആരോപണത്തില്‍ വിഎസ് അച്യുതാന്ദന് എതിരെ അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യുതാനന്ദന്‍ 10,10,000 നഷ്ടപരിഹാരമായി നല്‍കണം എന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.
2013ലാണ് കേസിന് ആസ്പദമായ സംഭവം. ഓഗസ്റ്റില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് എതിരെ വിഎസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി ഒരു കമ്പനിക്ക് രൂപം കൊടുത്ത് സോളാര്‍ തട്ടിപ്പ് നടത്തി എന്നാണ് വിഎസ് ആരോപിച്ചത്.

Recommended Video
സോളാര്‍ കേസ് വലിയ വിവാദമായി നിന്നിരുന്ന കാലത്ത് ആയിരുന്നു വിഎസിന്റെ ആരോപണം വന്നത്. 2014ല്‍ വിഎസ് അച്യുതാനന്ദന് എതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വിഎസിന് ഉമ്മന്‍ചാണ്ടി വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപയാണ് വിഎസ് നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ടത്.
വിഎസിന് എതിരെ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ ഇതുവരെയുളള സമയത്തെ 6 ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍ നല്‍കണം. അതേസമയം സബ് കോടതിയുടെ വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയേല്‍ ആണ് കേസില്‍ വിധി പറഞ്ഞത്.
സത്യം ജയിക്കുമെന്ന് കോടതി വിധിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അധികാരത്തില്‍ നിന്ന് താന്‍ മാറി നിന്നിട്ടും അഴിമതി ആരോപണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അത് നിഷേധിച്ചതിന് പിന്നാലെ എന്താണ് നിയമനടപടിക്ക് പോകാത്തത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അപ്പോഴാണ് താന്‍ നിയമനടപടിയിലേക്ക് കടന്നത് എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ കെ സുധാകരന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications