'നിയമം മാറ്റിയെഴുതി മുത്തുവിന് ജോലി നൽകണമെന്നാണ് ചിലർ': മുന്‍ അനുഭവം പറഞ്ഞ് അശോകന്‍ ചരുവില്‍
പാലക്കാട്: ഉന്തിയ പല്ലുള്ളതുകൊണ്ട് ആദിവാസി യുവാവി ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി നഷ്ടമായെന്ന വാർത്ത വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയത്. പാലക്കാട് പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ ജോലിക്കു തടസ്സമായത്. അതേസമയം, ഇപ്പോഴിതാ കേരള പി എസ് സി യിൽ മെമ്പറായിരുന്ന കാലത്തെ ഒരനുഭവം പങ്കുവെങ്കുച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യകാരനായ അശോകന്‍ ചരുവില്‍. കരുണകാണിച്ച് നിയമം മാറ്റിയെഴുതി മുത്തുവിന് ജോലി നൽകണമെന്ന് ചിലർ ആവശ്യപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അശോകന്‍ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കാരുണ്യം; അതത്ര ലളിതമായ സംഗതിയല്ല.
മുൻവരിപ്പല്ലിന് തകരാറുള്ളതുകൊണ്ട് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉദ്യോഗം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ എത്തിനിൽക്കുന്ന മുത്തു എന്ന യുവാവിൻ്റെ കദനകഥ ഇന്ന് സമൂഹമാധ്യമങ്ങളിൽ "വൈറൽ" ആണല്ലോ. സംസ്ഥാനസർക്കാരും പി.എസ്.സി.യും ആദിവാസി യുവാവിനോട് കാണിക്കുന്ന ക്രൂരത എന്ന നിലയിലാണ് സംഗതി ആദ്യം ഘോഷിക്കപ്പെട്ടത്. പിന്നീടാണ് രാജ്യമെങ്ങും യൂണിഫോം ഫോഴ്സുകളിലേക്ക് ഇത്തരം ശാരീരിക യോഗ്യതകൾ ഉണ്ട് എന്ന വസ്തുത പുറത്തുവന്നത്. പല്ലുപൊന്തിയിരിക്കുന്നു എന്നത് വനപാലനത്തിന് എന്തു തടസ്സമാണുണ്ടാക്കുക എന്ന് ഹൃദയാലുക്കളായ ചില സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. കരുണകാണിച്ച് നിയമം മാറ്റിയെഴുതി മുത്തുവിന് ജോലി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
അതിൻ്റെ സാധ്യതകളിലേക്ക് കടക്കാൻ ഞാൻ ഉദ്ദേശിക്കാനില്ല. കേരള പി.എസ്.സി.യിൽ മെമ്പറായിരുന്ന കാലത്തെ ഒരനുഭവം പങ്കുവെക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. യൂണിഫോംഡ് തസ്തികകളിലേക്ക് നിയമിക്കുന്നതിന് നിശ്ചിത ഉയരം തൂക്കം നെഞ്ചളവ് എന്നിവ ആവശ്യമുണ്ട്. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെൻ്റിൽ ഈ അളക്കൽ ജോലി പോലീസിൻ്റെ സഹായത്തോടെ പി.എസ്.സി. ഉദ്യോഗസ്ഥന്മാരാണ് ചെയ്യുക. ഇതിൻ്റെ അപ്പീൽ ചുമതലയാണ് മെമ്പർക്ക് ഉള്ളത്.
പലവട്ടം അപ്പീൽ പരിശോധന നടത്തിയിട്ടുണ്ട്. അളക്കാൻ വിദഗ്ദരായ ഉദ്യോഗസ്ഥർ സഹായത്തിനുണ്ടാവും. സ്വഭാവികമായും ഉദ്യോഗാർത്ഥികൾ കരഞ്ഞുകൊണ്ട് പരിദേവനങ്ങൾ നടത്തുക പതിവുണ്ട്. അതിനൊന്നും വഴങ്ങാറില്ല. ആ സമയത്ത് ചില ഉദ്യോഗാർത്ഥികൾ ചോദിക്കാറുണ്ട്: "ഉയരം രണ്ടിഞ്ചു കുറഞ്ഞു പോയാൽ പോലീസ് ജോലി ചെയ്യുന്നതിന് എന്ത് തടസ്സമാണുണ്ടാവുക സർ?"
ഞാൻ എന്തെങ്കിലും പറഞ്ഞ് അവരെ സമാധാനിപ്പിക്കുകയേ പതിവുള്ളു. ഒരിക്കൽ എന്നെക്കുറിച്ച് കേട്ടറിവുള്ള ഒരു യുവാവ് വന്നു. അദ്ദേഹം പറഞ്ഞു: "സാർ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. പട്ടികജാതിക്കാരനായ എന്നോട് സർ കരുണ കാണിക്കുമെന്ന് ഞാൻ കരുതി."
ഞാൻ പറഞ്ഞു: "അത് പ്രശ്നമല്ല. ഇത് പട്ടികജാതിക്കാരിൽ നിന്നും സേനയിലേക്കുള്ള സ്പെഷൽ റിക്രൂട്ട്മെൻ്റാണ്. നിങ്ങൾ പുറത്തായാൽ ലീസ്റ്റിലെ മറ്റൊരു പട്ടികജാതിക്കാരന് ഈ ജോലി കിട്ടും. അയാൾ ആരാണെന്ന് എനിക്കറിയില്ല. എൻ്റെ മുന്നിൽ എത്തിയിട്ടില്ല. പക്ഷേ അയാളോട് കരുണ കാണിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്."












Click it and Unblock the Notifications