സ്വർണ്ണക്കടത്ത് കേസില്‍ മാധ്യമങ്ങളിലൂടെ ചിലർ അജണ്ട സെറ്റ് ചെയ്തു: വൈറലായി അരുണ്‍കുമാറിന്റെ പ്രസംഗം
പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടില്‍ മാധ്യപ്രവർത്തകർക്കിടയില്‍ നിന്ന് തന്നെ നേരത്തെ രൂക്ഷമായ വിമർശനം ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ അന്ന് ചാനല്‍ മുറികളില്‍ നടന്ന കാര്യവും വാർത്തകള്‍ വന്ന വഴിയുമൊക്കെ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് 24 ചാനലിലെ മുന്‍ മാധ്യമപ്രവർത്തകനായ അരുണ്‍ കുമാർ. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുണ്ടൂര്‍ ഏരിയാ കമ്മറ്റി മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക സമരം ദേശീയ മാധ്യമങ്ങളും ശബരിമല ഘോഷയാത്ര മലയാളത്തിലെ മാധ്യമങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നിങ്ങള്‍ക്ക് അറിയാം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയം ഉയർന്ന് വന്ന ആദ്യ ദിവസം മുതല്‍ ഇത് പുകമറയാണെന്ന് ബോധ്യപ്പെടുത്തുന്ന നിമിഷം വരേയും ഒരു മുഖ്യധാര ചാനലിന്റെ എഡിറ്റോറിയല്‍ ഡെസ്കില്‍ വാർത്തകള്‍ നിയന്ത്രിച്ച വ്യക്തിയാണ് ഞാനെന്നും അരുണ്‍കുമാർ വ്യക്തമാക്കുന്നു.
സ്വർണ്ണക്കടത്ത് വിഷയത്തില്‍ എന്താണ് മാധ്യമങ്ങളില്‍ സംഭവിച്ചതെന്ന് നേരിട്ട് അറിയാവുന്ന, ഡെസ്കില്‍ നിന്നും ഓപ്പറേറ്റ് ചെയ്ത ഒരു വ്യക്തിയാണ്. യഥാർത്ഥത്തില്‍ എന്താണ് നമ്മുടെ മാധ്യമമുറികളില്‍ സംഭവിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ. അതിന് പിന്നില്‍ വലിയൊരു ഗൂഡാലോചനയുടെ അന്തരീക്ഷം ഉണ്ടെന്നൊന്നും ഞാന്‍ ആരോപിക്കില്ല. പകരം കമ്പോളത്തിലെ വലിയൊരു ഉത്പന്ന ചരക്കിനെ നിങ്ങള്‍ക്ക് കിട്ടണമെങ്കില്‍ ഈ വിഷയത്തില്‍ നീഗൂഡതകള്‍ ആവർത്തിക്കപ്പെടേണ്ടത് മാധ്യമ വ്യവസായത്തിന്റെ താല്‍പര്യമായിരുന്നു.
നിരന്തരം ഒരു സോഴ്സില്‍ നിന്നാണ് വാർത്തകള്‍ കിട്ടുന്നത്. സാക്ഷി പറയുന്ന മൂന്ന് കോപ്പികള്‍ എല്ലാ ദിവസവും വീണ് കിട്ടും. 30 പേജില്‍ നിന്നും 3 പേജാണ് ദിവസവും കിട്ടുക. ഒരു ദിവസം സ്വപ്ന സുരേഷിന്റേതാണെങ്കില്‍ അടുത്ത ദിവസം സന്ദീപ് നായരുടേത് കിട്ടും. അതിന് അടുത്ത ദിവസം മറ്റൊരു പ്രതിയുടേത് കിട്ടും. ഒരു ദിവസവും 3 പേജുകള്‍ വീതം തരുന്നതിലൂടെ ആ വാർത്ത തരുന്നവരുടെ, അജണ്ട സെറ്റ് ചെയ്യുന്നവരുടെ താല്‍പര്യങ്ങള്‍ മാധ്യമങ്ങള്‍ പോലും അറിയാതെ സംഭവിക്കുന്നു. ഈ സംഭവം നിരന്തരം ആവർത്തിക്കപ്പെട്ടപ്പോഴാണ് ഇനി മുതല്‍ ഒരു കാരണവശാലും അന്വേഷണ ഏജന്‍സികളുടെ മൊഴികള്‍ മാത്രം കൊടുത്ത് വാർത്ത അടിക്കില്ലെന്ന നിലപാടിലേക്ക് ഞങ്ങള്‍ എത്തിയത്. അതിന് പിന്നിലെ ചതിക്കുഴി ബോധ്യമായപ്പോഴേക്കും ഏറെ വൈകിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തില്‍ വാർത്താ മാധ്യമങ്ങള്‍ നിരന്തരം സ്വർണ്ണക്കടത്ത് വിഷയം കൈകാര്യം ചെയ്തു. സാധാരണമായ ഒരു ചോദ്യം പോലും ചോദിക്കാതെ കടന്നുപോയി എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മാധ്യമപ്രവർത്തകൻ അരുൺ കുമാറിന്റെ വാക്കുകളില്‍ അതിശയമില്ലെന്നാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രതികരിച്ചത്. അരുൺ പറഞ്ഞതിൽ പാര്‍ട്ടിക്ക് അത്ഭുതമേതുമില്ല. കാലങ്ങളായി മാധ്യമവിമർശനം നടത്തുന്നവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം അരുൺ ആത്മവിമർശനമെന്ന നിലയിൽ നടത്തി എന്നതിനപ്പുറം അതിൽ പുതുമയില്ല. സ്വർണ്ണക്കടത്തുവിഷയത്തിൽ സിപിഐ എം പറഞ്ഞുകൊണ്ടിരുന്ന നിലപാടുകളെയും വാദങ്ങളെയും, അന്ന് വേട്ടയിൽ മുന്നിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ തന്നെ ഏറ്റുപറയുമ്പോൾ, ഉയർത്തിയ വാദങ്ങളുടെ സാധുത ഒരിക്കൽക്കൂടി അംഗീകരിക്കപ്പെടുന്നു എന്നുമാത്രമേ തോന്നുന്നുള്ളൂവെന്നും ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.
അദാനിയുടെ ഗുജറാത്തിലെ സ്വന്തം തുറമുഖത്ത് ഇരുപതിനായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചത് ഈയടുത്താണ് ..മുപ്പതുകിലോ സ്വർണ്ണം പിടിച്ചത് മൂന്നൂറുനാൾ കൊണ്ടാടിയ മാധ്യമങ്ങൾക്ക് പക്ഷെ ഇരുപതിനായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചത് വാർത്തയേയല്ല... ... കുറെ ബിസിനെസ്സുകാർ പണമിറക്കി നടത്തുന്ന കച്ചവടം എന്നതിനപ്പുറം ഒരു മണ്ണാങ്കട്ടയുമല്ല മാധ്യമപ്രവർത്തനം എന്ന ജോൺ ബ്രിട്ടാസിന്റെ വിമർശനം പ്രസക്തമാവുന്നതും അവിടെയാണ്.
സ്വർണക്കടത്തു വിഷയത്തിലടക്കം പൊതുബോധം സെറ്റ് ചെയ്തെടുക്കാൻ കൊട്ടേഷനെടുത്ത മാധ്യമങ്ങൾ തോറ്റമ്പിയതിന്റെ ഉൽപ്പന്നം കൂടിയാണ് LDF2.0. നിങ്ങളുടെ നാക്കിന്റെയോ തൂലികയുടെയോ തുമ്പത്തല്ല ജനത്തിന്റെ ബോധ്യം എന്ന് പിണറായി പറഞ്ഞതുകൂടി ഈയവസരത്തിൽ ഓർത്തെടുക്കുന്നു. ജോൺ ബ്രിട്ടാസ് പറഞ്ഞ ഒരുകാര്യംകൂടി ഉദ്ധരിച്ചുകൊണ്ട് നിർത്തുന്നു .മാധ്യമപ്രവർത്തകരെപ്പോലെ ഇത്രമേൽ ആത്മാഭിമാനമില്ലാത്തൊരു കൂട്ടർ ലോകത്തുണ്ടാകില്ലെന്നും സിപിഎം കൂട്ടിച്ചേർക്കുന്നു
Recommended Video