അധ്യക്ഷ സ്ഥാനമല്ല വലുത്, രാഹുലിന്‍റെ തന്ത്രം വേറെ; തലപ്പത്തേക്ക് 4 പേര്‍ കൂടെ,2022 ന് അതീവ പ്രധാന്യം
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷായി സോണിയ ഗാന്ധി തന്നെ തുടര്‍ന്നേക്കുമെന്ന സൂചനകളും ഉണ്ടാവുന്നത്.
കോണ്‍ഗ്രസ് തലപ്പത്ത് സോണിയ ഗാന്ധി തന്നെ നിന്നുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാന്‍ പോവുന്ന വിവധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാവും പാര്‍ട്ടിയുടെ പ്രവര്‍ത്തനം.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് മികച്ച രീതിയില്‍ തയ്യാറാവാന്‍ അതിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഗുജറാത്ത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, തുടങ്ങിയ അഞ്ചിലേറെ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.
അധ്യക്ഷ സ്ഥാനത്ത് ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ എല്ലാം ഇപ്പോഴും രാഹുല്‍ ഗാന്ധിയെ കേന്ദീകരിച്ച് തന്നെയാണ് നടക്കുന്നത്. ഏറ്റവും അവസാനമായി പഞ്ചാബ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് പ്രശ്ന പരിഹാരമുണ്ടാക്കിയത്. രാഹുലിന്‍റെ അനുമതിയോടെയായിരുന്നു പ്രിയങ്ക ഗാന്ധി പോലും നവജോത് സിംഗ് സിദ്ധുവുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രസിഡന്റിന്‍റെ അധിക ചുമതലയില്ലെങ്കില്‍ രാഹുലിന് കൂടുതല്‍ സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് എന്ന നിലയില്‍ സോണിയ ഗാന്ധി തുടരുമ്പോള്‍ തന്നെ ' സൂപ്പര്‍ പവര്‍' ആയി രാഹുല്‍ ഗാന്ധിയും തുടരുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് ആസുത്രണം ചെയ്യുന്നത്.
ഇതിന് പുറമെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരേയും ഉടന്‍ തന്നെ കോണ്‍ഗ്രസ് നിയമിച്ചേക്കും. ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ്, കുമാരി സെൽജ, മുകുൾ വാസ്‌നിക്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് വര്‍ക്കിങ് പ്രസിഡന്‍റ് പദവിയിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ആ പദവിയില്‍ തുടര്‍ന്നേക്കും. പഞ്ചാബ്, ഗുജറാത്ത്, യുപി, പശ്ചിംമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലയിലേല്‍ക്കും പുതിയ നിയമനങ്ങള്‍ ഉടന്‍ തന്നെയുണ്ടാവും.
ഇതോടൊപ്പം തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നത്. അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയാല്‍ സുപ്രധാന പദവി തന്നെ ലഭിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന്‍റെ ചുമതലയിലേല്‍ക്കാവും പ്രശാന്ത് കിഷോറിന് സാധ്യത.
അതേസമയം, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ തിരികെ എത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവെച്ചത് പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്തിട്ടില്ല. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ് ചെയ്ത്. അതുകൊണ്ട് തന്നെ രാഹുല്‍ അധ്യക്ഷനായി തിരിച്ച് വരണമെന്നാണ് ഇവരുടെ ആവശ്യം.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍