മൂന്ന് കെപിസിസി അംഗങ്ങളും സിപിഎം നേതാക്കളും ബിജെപിയില്‍; വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് സ്വീകരണം
Recommended Video
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും തുടര്‍ന്ന് കേരളത്തിലുണ്ടായ സംഭവവികാസങ്ങളും പാര്‍ട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികളില്‍ വലിയൊരു വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കഴിഞ്ഞെന്നും ബിജെപി വിലയിരുത്തുന്നു.
മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് ബിജെപി നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ജി രാമന്‍ നായര്‍ മാത്രമായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖ നേതാവ്. എന്നാല്‍ ഇതിനോടകം തന്നെ പല പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നെന്നും ഇവര്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മൂന്ന് കെപിസിസി അംഗങ്ങള്‍
മൂന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിപിഎം-സിപിഐ എന്നീ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പതിനാലു പേരും, സിഐടിയു ജില്ലാ നേതാക്കളും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎസ് ശ്രീധരന്‍പിള്ള.
സ്വീകരണം നല്‍കും
28-ാം തിയ്യതി തിരുവനന്തപുരത്ത് ചേരുന്ന നവാഗതരുടെ കൂട്ടായ്മയില്‍ പാര്‍ട്ടിയിലേക്ക് പുതുതായി എത്തിയി പ്രമുഖ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. ഇതിനോടകം തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 18600 പേര്‍ ബിജെപിയില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വിശദാംശങ്ങള്‍
പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നവാഗതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലേക്ക് എത്തുന്ന പ്രമുഖ നേതാക്കളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച്ച വേദിയില്‍ അറിയാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അത്ഭുതപൂര്‍വ്വമായ മുന്നേറ്റം
ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ അത്ഭുതപൂര്‍വ്വമായ മുന്നേറ്റമാണ്. ആര് എന്തൊക്കെ കുപ്രചരണം നടത്തിയാലും അത് മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതൊരു തുടക്കമാണ്. അവസരം വന്നാല്‍ മറ്റ് പ്രമുഖരും പാര്‍ട്ടിയിലെത്തും.
ഇടതുമുന്നണി
ഇടതുമുന്നണി അതിന്റെ ഏറ്റവും വലിയ ജീര്‍ണ്ണാവസ്ഥയിലാണ്. എല്‍ഡിഎഫില്‍ പുതിയ കക്ഷികളെ കൂട്ടുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ സിപിഎം ഇത്രയേറെ അധപതിക്കാന്‍ പാടില്ല.
1994 മുതല്‍
ഐഎന്‍എല്‍ മുസ്ലിംലീഗിനേക്കാള്‍ വലിയ വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായമായിരുന്നു ഇന്നലെ വരെ സിപിഎമ്മിന്. 1994 മുതല്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎം ഇതേ നിലപാട് ആവര്‍ത്തിച്ചുപോന്നതാണ്. എന്നിട്ട് ഇപ്പോഴുള്ള നിലപാട് മാറ്റം അവരുടെ ഗതികേട് വ്യക്തമാക്കുന്നതാണ്.
നിലപാട് മാറ്റുന്നു
അഴിമതിക്കുറ്റത്തിന് കേരളത്തില്‍ ജയിലില്‍ കിടന്ന ഏക രാഷ്ട്രീയ നേതാവാണ് ബാലകൃഷ്ണപ്പിള്ള. അത്തരമൊരാളെ കൂടെ കൂട്ടുന്നതിലും സിപിഎം മടികാണിച്ചില്ല. സിപിഎം മുന്നോട്ടുവെക്കുന്ന നയങ്ങള്‍ പരാജയപ്പെട്ട് അടിക്കടി നിലപാട് മാറ്റേണ്ട ഗതികേടിലാണവര്‍.
ശബരിമല
ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന നാലു ജില്ലകളില്‍ സിപിഎം തുടച്ചുനീക്കപ്പെട്ട പാര്‍ട്ടിയായി. അവര്‍ പറഞ്ഞ വലിയ സത്യങ്ങളെല്ലാം കുഴിച്ചുമൂടുകയാണ്. പിടിച്ചു നില്‍ക്കാനായി എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുത്തുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു.
ബിഡിജെഎസ്
അയ്യപ്പജ്യോതിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. പരിപാടിയില്‍ ബിഡിജെഎസ് വരാതിരുന്നത് അവരുടെ കാര്യം. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമാഗമം ആയിരുന്നില്ല. അയ്യപ്പജ്യോതി എന്‍ഡിഎ ഔദ്യോഗികമായി തീരുമാനിച്ച പരിപാടിയൊന്നുമായിരുന്നില്ല.
ആഭ്യന്തര കാര്യം
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തര കാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചേദിക്കേണ്ടത്. ബിഡിജെഎസും എസ്എല്‍ഡിപി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്രമുള്ള സംഘടനകളാണ്.
വിസ്മയം
ഔദ്യോഗികസംവിധാനങ്ങളുപയോഗിക്കാതെയും വഴിവിട്ട് ആളുകളെ പ്രീണിപ്പിക്കാതെയും സംഘടിപ്പിച്ച അയ്യപ്പജ്യോതി വന്‍വിജയമായിരുന്നു. രാഷ്ട്രീയരംഗത്ത് അതൊരു വിസ്മയമായി. ഇരുട്ട് ബാധിച്ച ഭരണകൂടത്തിന് വെളിച്ചം നല്‍കാന്‍ അത് സഹായകരമാകുമെന്ന് കരുതുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ദുശ്ശാഠ്യം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.