അജണ്ടയിലില്ലാത്ത സ്ഥലംമാറ്റം അവതരിപ്പിച്ചത് ചീഫ് സെക്രട്ടറി; റവന്യൂ മന്ത്രി എതിർത്തു....എന്നിട്ടും!!
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റാനുളള നടപടി ഫ് സെക്രട്ടറി നളിനി നെറ്റോയാണ് അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും വിഷയം മന്ത്രിസഭാ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് റിപ്പോർട്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ എതിർപ്പുയർത്തിയപ്പോഴും സ്ഥലംമാറ്റം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുക്കുകയായിരുന്നു.
നാലുവര്‍ഷം ഒരേ തസ്തികയില്‍ തുടര്‍ന്നവരെ മറ്റ് തസ്തികയിലേക്ക് മാറ്റി നിയമിക്കുകയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പതിനൊന്ന് മാസമാണ് ശ്രീറാം ദേവികുളത്ത് ചുമതലയിലിരുന്നത്. സിപിഐയുടെ നിര്‍വാഹക സമിതി യോഗം ചേരുന്നതിനിടെയാണ് മന്ത്രിസഭാ യോഗ തീരുമാനം എത്തുന്നത്. ചിന്നക്കനാല്‍, ബൈസണ്‍ വാലി വില്ലേജ് എന്നിവിടങ്ങളിലായി ഇടുക്കിയിലെ വമ്പന്‍ സ്രാവുകള്‍ കയ്യേറിയിരിക്കുന്ന 1200 ഓളം ഏക്കര്‍ വനഭൂമി വനം വകുപ്പിനു തന്നെ തിരിച്ചു നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്.
പരിഹാസ്യ വനവത്ക്കരണ പരിപാടി
ചിന്നക്കനാല്‍, ബൈസണ്‍ വാലി തുടങ്ങിയ സ്ഥലം വനം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ചു വെങ്കിട്ടരാമന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കു വിശദമായ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പരിഹാര്യ വനത്കരണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.
എല്ലാം പരിശോധിച്ച് വരുന്നു
പരിഹാര്യ വനവല്‍ക്കരണ സ്‌കീമുമായി ബന്ധപ്പെട്ട് ദേവികുളം സബ്കലക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിലുള്ള വിശദാംശങ്ങള്‍ പരിശോധിച്ചു വരുന്നതേയൊള്ളൂവെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജിആര്‍ ഗോകുല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
കയ്യേറിയത് മുഴുവൻ വൻ സ്രാവുകൾ
സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്‍, ചിന്നക്കനാലില്‍ വന്‍ കയ്യേറ്റം നടത്തിയതായി ആരോപണം നേരിടുന്ന സക്കരിയ ജോസഫിന്റെ മകന്‍ ജിമ്മി സക്കരിയ, ലേബര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ക്കൊപ്പം രാഷ്ട്രീയക്കാരും റിസോര്‍ട്ടുടമകളുമാണ് ഈ ഭൂമി കയ്യേറിയിരിക്കുന്നത്.
ജനങ്ങൾക്കിടയിൽ മോശം അഭിപ്രായം ഉണ്ടാക്കും
ശ്രീറാം വെങ്കിട്ടരാമന്റെ ഭാഗത്തു നിന്ന് ഇത്തരം കാര്യങ്ങൾ നീങ്ങുമ്പോഴാണ് സ്ഥലം മാറ്റവുമായി മന്ത്രിസഭ രംഗത്ത് വന്നിരിക്കുന്നത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ റവന്യു ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീറാമിനെ മാറ്റുന്നത് ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാട്.
മറ്റ് സിപിഐ മന്ത്രിമാരും പ്രതികരിച്ചില്ല
എന്നാൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖറിന്റെ അഭിപ്രായം മന്ത്രിസഭ അംഗീകരിച്ചില്ല. മറ്റ് സിപിഐ മന്ത്രിമാരും ഇതിനെ കുറിച്ച് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.
വ്യാജരേഖയുണ്ടാക്കി ഭുമി വിൽപ്പന
അതേസമയം, കൈവശം വെച്ചിരുന്ന 17 ഏക്കറില്‍ 12 ഏക്കര്‍ ഭൂമി ജിമ്മി സക്കരിയ ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വില്‍പ്പന നടത്തിയിട്ടുണ്ട്. വ്യാജ രേഖകളുണ്ടാക്കിയാണ് വില്‍പ്പനനടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമി കൈവശം വച്ചിരിക്കുന്നത് ബന്ധുക്കളുടെയും ബിനാമികളുടെ പേരിൽ
ഒരേ പട്ടയം നമ്പറില്‍ രണ്ടിടത്തു ജിമ്മി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള 32 ഏക്കറോളം ഭൂമി ജിമ്മിയുടെ ബിനാമികള്‍ സ്വന്തം പേരിലാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വാദം സര്‍ക്കാര്‍ തള്ളി. നീലക്കുറുഞ്ഞി പൂക്കുന്ന സ്ഥലമടക്കമുള്ളവയാണ് ബിനാമികളുടെ പേരിലും ബന്ധുക്കളുടെ പേരിലും രാഷ്ട്രീയ നേതാക്കള്‍ കൈവശം വെച്ചിരിക്കുന്നത്.
സിപിഐക്കുള്ള മുന്നറിയിപ്പെന്ന് ബിജെപി
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭരണപരമായ നടപടിയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ആരെ സഹായിക്കാനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിന്റേതാണ് അവസാന വാക്ക്
സിപിഎം പറയുന്നതു പോലെയേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ എന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
എല്ലാം ശരിവെച്ചുകൊണ്ട് ഹൈക്കോടതി വിധി
സ്ഥാനകയറ്റം നല്‍കിയെന്നതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലംമാറ്റേണ്ട കാര്യം ഉണ്ടായിരുന്നില്ല. മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണം. സര്‍ക്കാരിന് കയ്യേറ്റക്കാരോടാണ് മമതയെന്ന് ഇതിലൂടെ തെളിഞ്ഞതായും കുമ്മനം പറഞ്ഞു.