'പേവിഷബാധ കാരണം ഒരാൾ പോലും മരിക്കുന്നത് മാപ്പില്ലാത്ത കുറ്റം; ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം'; എസ്എസ് ലാൽ
കൊച്ചി: വാക്സിൻ എടുത്തിട്ടും പേവിഷബാധ മൂലം ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം തകരാർ മൂലമാണെന്ന് ഡോ എസ് എസ് ലാൽ. പ്രശ്നത്തിന്റെ ഗൗരവം മനസിലാകാത്തതുകൊണ്ടാ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ ആണ് നാട്ടിൽ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിട്ടും അതെടുത്തിട്ടും മനുഷ്യർ മരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ വലിയ പരാജയമാണ്. സംവിധാനങ്ങളുടെ പരാജയം. വകുപ്പ് ഭരിക്കുന്നയാൾ എന്ന നിലയിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എസ് എസ് ലാൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് പോലും മാപ്പില്ലാത്ത കുറ്റമാണ് !പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചിട്ട് 137 വർഷങ്ങളായി. വളരെ സുരക്ഷിതമായ വാക്സിനുകൾ ഇന്ന് സാർവത്രികമായി ലഭ്യമാണ്. വാക്സിൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധ. അതായത് ഇക്കാലത്ത് പേവിഷബാധ വന്ന് ഒരാൾ പോലും മരിക്കേണ്ട കാര്യമില്ല.പേവിഷബാധയുള്ള മൃഗത്തിൽ നിന്ന് അണുബാധ കിട്ടിയിട്ടുണ്ടെങ്കിൽ രോഗം സുനിശ്ചിതമാണ്. വാക്സിൻ എടുത്തില്ലെങ്കിൽ മരണം ഉറപ്പാണ്.

വാക്സിൻ എടുത്തിട്ടും മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം തകരാറുകൊണ്ടാണ്. നിലവാരമില്ലാത്ത വാക്സിൻ വാങ്ങിയത് കാരണമോ, നിർദ്ദേശിക്കപ്പെട്ട ഊഷ്മാവിൽ വാക്സിൻ സൂക്ഷിക്കാത്തത് കാരണമോ ആകാം വാക്സിൻ കുത്തിയിട്ടും രോഗം ഉണ്ടാകുന്നത്. അതിന് അടിയന്തിരമായി ഉത്തരം പറയേണ്ടത് സർക്കാർ സംവധാനങ്ങളാണ്, പ്രത്യേകിച്ച് ആരോഗ്യ വകുപ്പ്.
മനുഷ്യന് പേവിഷബാധയുണ്ടാക്കുന്ന മൃഗങ്ങളുടെ, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ, നിയന്ത്രണത്തിൽ സർക്കാരിനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വമാണ്.
സർക്കാർ തെരുവ് നായ്ക്കളെ കൊന്നെറിയണമെന്നല്ല പറയുന്നത്. അവയുടെ പെറ്റുപെരുകൽ നിയന്ത്രിക്കാൻ അവയെ വന്ധ്യംകരിക്കണം. അതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാർ സംവിധാനങ്ങൾ അത് ചെയ്യാത്തതിന് യാതൊരു ന്യായീകരണവും വിലപ്പോവില്ല.പരാജയം സമ്മതിച്ചിട്ട് അടിയന്തിരമായി പരിഹാര മാർഗങ്ങൾ തേടുകയേ വഴിയുളളൂ.

തെരുവ് നായ്ക്കൾ സ്വയം ഉണ്ടാകുന്നതല്ല. നമ്മൾ മനുഷ്യരുടെ സഹായത്തോടെ ഉണ്ടാകുന്ന നായ്ക്കളാണ് തെരുവ് നായ്ക്കളായി മാറുന്നതും പെറ്റുപെരുകുന്നതും പിന്നീട് നമ്മെക്കടിച്ച് പേവിഷം തന്ന് കൊല്ലുന്നതും.
പേവിഷബാധ ഒഴിവാക്കാൻ വളർത്തുമൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ് പ്രധാനമാണ്. വളർത്തുമൃഗങ്ങൾക്ക് കൃത്യമായി കുത്തിവയ്പ് നൽകുന്നില്ലെങ്കിൽ നമ്മൾ രോഗത്തെയും മരണത്തെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തുകയാണ്. അതിന് സർക്കാർ സംവിധാനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ ഇനിയും വൈകരുത്, മനുഷ്യരോട് താൽപര്യമുണ്ടെങ്കിൽ.
പേപിടിച്ച് മനുഷ്യർ മരിക്കുമ്പോൾ അഴകൊഴഞ്ചൻ രീതിയിലുള്ള അന്വേഷണ ഉത്തരവുകളും നടപടികളും നാണക്കേടാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാകാത്തതുകൊണ്ടാ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ ആണ് നാട്ടിൽ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിട്ടും അതെടുത്തിട്ടും മനുഷ്യർ മരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ വലിയ പരാജയമാണ്. സംവിധാനങ്ങളുടെ പരാജയം. വകുപ്പ് ഭരിക്കുന്നയാൾ എന്ന നിലയിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല.
അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications