'ഉമ്മൻചാണ്ടിയുടെ കാലത്ത് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 612,പിണറായി സർക്കാരിന് 489';മറുപടിയുമായി പിഎം മനോജ്
തിരുവനന്തപുരം:പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്. മന്ത്രി സജി ചെറിയാൻ രാജിവെച്ചെന്ന് കരുതി വകുപ്പുകൾ ഇല്ലാതാകുന്നില്ലെന്നും വകുപ്പുകൾ അധികമായി വരുമ്പോൾ അത് കൈകാര്യം ചെയ്യാനാണ് വകുപ്പുകളുടെ ചുമതല ലഭിച്ച മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് സ്റ്റാഫുകളെ നിയമിച്ചതെന്നും പിഎം മനോജ് പറയുന്നു.
'ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ അംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ അംഗബലം 489 മാത്രമാണ്'. വസ്തുത ഇതായിരിക്കെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിഎം മനോജ് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പേഴ്‌സണൽ സ്റ്റാഫ് എന്നത് അനാവശ്യ സംഗതിയാണോ? സർക്കാരിനെ നയിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ആ കൃത്യ നിർവഹണത്തിൽ അവരെ സഹായിക്കുന്നവരാണ് പേഴ്‌സണൽ സ്റ്റാഫ്. കേരളത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിനെക്കുറിച്ചു വരുന്ന വാർത്തകൾ കണ്ടപ്പോൾ ശ്രദ്ധയിൽ പെട്ട ചില വിവരങ്ങൾ:
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ അംഗങ്ങളുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ അംഗബലം 489 മാത്രം. ഒന്നാം പിണറായി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 448 മാത്രവുമായിരുന്നു. സ്റ്റാഫിന്റെ കാര്യത്തിൽ രണ്ടു സർക്കാരുകൾ തമ്മിലുള്ള അന്തരം ഇതായിരിക്കെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം:
http://www.niyamasabha.org/.../u00028-090315-801000000000...
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം:
http://www.niyamasabha.org/.../u00003-070817-848000000000..

നിലവിൽ എൽ ഡി എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർക്ക് 489 പേഴ്സണൽ സ്റ്റാഫംഗങ്ങളാണുള്ളത്. ശ്രീ സജി ചെറിയാൻ രാജിവയ്ക്കുന്നതിനു മുമ്പ് മന്ത്രിസഭയുടെ അംഗബലം 21 ആയിരിക്കുമ്പോൾ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 497 ആയിരുന്നു. എന്നാൽ അദ്ദേഹം രാജിവച്ചതിന് ശേഷം സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകൾ യഥാക്രമം വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കൈമാറി. അതേത്തുടർന്ന് സജി ചെറിയാൻറെ പേഴ്സണൽ സ്റ്റാഫംഗങ്ങളായിരുന്ന 17 പേരെ ഈ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ചു. മേൽപ്പറഞ്ഞ വകുപ്പുകൾ അധികമായി വരുമ്പോൾ അത് കൈകാര്യം ചെയ്യാനാണ് ഈ ക്രമീകരണം എന്നത് വ്യക്തമാണ്. മന്ത്രി രാജിവെക്കുമ്പോൾ വകുപ്പുകൾ ഇല്ലാതാകുന്നില്ല.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ ആവശ്യത്തിന് മാത്രം മതി എന്നാണ് എൽ ഡി എഫിൻറെ നയം. ഒന്നാം പിണറായി സർക്കാരിലും ഈ രീതിയാണ് തുടർന്നുവന്നത്. ഇപ്പോഴും അതിനു മാറ്റമുണ്ടായിട്ടില്ല. ഒരു മന്ത്രി രാജിവച്ചതോടു കൂടി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് കൈമാറുമ്പോൾ സ്റ്റാഫംഗങ്ങളെ ആ വകുപ്പിൻറെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി നിയോഗിച്ചുവെന്നതാണ് വസ്തുത. സജി ചെറിയാന്റെ സ്റ്റാഫിൽ ഡെപ്യുട്ടേഷനിൽ ഉണ്ടായിരുന്ന 4 പേർ മാതൃ വകുപ്പിലേക്ക് മാറുകയും, 3 പേർ ഒഴിവാകുകയും ചെയ്തു. വി അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിപ്പോയ ഒഴിവിലേക്കാണ് സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മനു സി പുളിക്കൻ നിയമിതാനായത്.

നിലവിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ വിവരം: മുഖ്യമന്ത്രി - 33, കെ. രാജൻ - 25, റോഷി അഗസ്റ്റിൻ - 23, കെ. കൃഷ്ണൻകുട്ടി - 23, എ.കെ. ശശീന്ദ്രൻ - 25, ആൻറണി രാജു - 19, അഹമ്മദ് ദേവർകോവിൽ - 25, പി. രാജീവ് - 24, കെ.എൻ. ബാലഗോപാൽ - 21, എം.വി. ഗോവിന്ദൻ മാസ്റ്റർ - 23, കെ. രാധാകൃഷ്ണൻ - 23, വി.എൻ വാസവൻ - 27, പി.എ. മുഹമ്മദ് റിയാസ് - 28, വി. ശിവൻകുട്ടി - 25, വീണ ജോർജ്ജ് - 22, ആർ. ബിന്ദു - 21 , വി. അബ്ദുറഹ്മാൻ - 28 , ജി.ആർ. അനിൽ - 25, പി. പ്രസാദ് - 24, ജെ ചിഞ്ചുറാണി - 25 എന്നിങ്ങനെയാണ് സ്റ്റാഫംഗങ്ങളുടെ എണ്ണം.

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 612 ആയിരുന്നു. സ്റ്റാഫിൽ പരമാവധി 30 പേരെ നിയമിക്കാൻ സർക്കാർ വ്യവസ്ഥ ചെയ്തിരുന്നതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 24.06.2013 ൽ ഇ.പി. ജയാരാജന്റെയും, 09.03.2015 ൽ സി കെ സദാശിവന്റേയും ചോദ്യത്തിനു മറുപടിയായി നിയമസഭയിൽ അറിയിച്ചിട്ടുള്ളതാണ്. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമായി 55 പേഴ്സണൽ സ്റ്റാഫംഗങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആഭ്യന്തരം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങൾ 33 മാത്രമാണ്.
http://www.niyamasabha.org/.../u03243-240613-238000000000...
http://www.niyamasabha.org/.../u00017-090315-589000000000...

കോടെർമിനസ് വ്യവസ്ഥയിൽ ആൺ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നത്. മന്ത്രി സ്ഥാനമൊഴിയുമ്പോൾ പേഴ്‌സണൽ സ്റ്റാഫും ഒഴിയണം. വേറൊരു മന്ത്രിയുടെ സ്റ്റാഫ് ആകണമെങ്കിൽ പുതിയ നിയമനം വേണം. ചില മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കൂടുതൽപേരെ നിയമിച്ചുവെന്ന വാർത്തയും തെറ്റ്. പേഴ്‌സണൽ സ്റ്റാഫ് അനാവശ്യം എന്ന വാദവും തെറ്റ്. പെൻഷൻ കിട്ടാനാണ് പുനർ നിയമനം എന്ന ആരോപണം അതിനേക്കാൾ തെറ്റ്. പെൻഷൻ ഉറപ്പാക്കാൻ സ്റ്റാഫിനെ ഇടയ്ക്കിടെ മാറ്റുന്നു എന്ന ആരോപണം എൽ ഡി എഫിനെതിരെ കൊണ്ടുവന്നപ്പോൾ ആവതു വസ്തുതകൾ നിരത്തി തെറ്റാണെന്നു സ്ഥാപിച്ചതാണ്. ഇപ്പോൾ അതേക്കുറിച്ചു മിണ്ടുന്നില്ല.ഇതൊക്കെ ഇങ്ങനെ കാലാകാലം കൊണ്ടുവരും- ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അത് ലാഭം എന്ന് കരുതുന്നവരുടെ അഭ്യാസങ്ങൾക്ക് അവസാനം ഉണ്ടാകുമെന്ന് കരുതുന്നതേയില്ല.












Click it and Unblock the Notifications