പിണറായി വിജയനെ കടന്നാക്രമിച്ച് ജെപി നദ്ദ, സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുന്നുവെന്ന് നദ്ദ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയ നദ്ദ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സിഎജിക്ക് എതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിന്റെ പേരില്‍ നദ്ദ കടന്നാക്രമിച്ചു.
സിഎജിക്ക് എതിരായ പ്രമേയം ഭരണഘടനയ്ക്ക് എതിരെയുളള ആക്രമണം ആണെന്ന് നദ്ദ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുളള പങ്ക് മലയാളികള്‍ക്ക് അപമാനമാണെന്നും ജെപി നദ്ദ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ പങ്ക് പുറത്ത് വരാനിരിക്കുന്നതേ ഉളളൂ എന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ലൈഫ് മിഷനിലും കെ ഫോണിലും അഴിമതിയുണ്ടെന്ന് നദ്ദ ആരോപിച്ചു. പിണറായി വിജയന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു. കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും കേരളം കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ ഏറെ പിന്നോട്ടുപോയി. രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതലും കേരളത്തിലാണെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി. ഇത് ആശങ്കാജനകമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ വീക്ഷണമോ നയമോ ഇല്ലാതിരുന്നതാണ് സ്ഥിതി ഗൗരവകരമാവാന്‍ കാരണം. സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണ്. കേന്ദ്രം എല്ലാവിധ പിന്തുണയുമായി ഉണ്ടായിരുന്നിട്ടും കേരളം പരാജയപ്പെട്ടത് ഗൗരവമുള്ളതാണ്. സംസ്ഥാനത്തിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതു തുടരുകയും ചെയ്യും. നിപ വൈറസ് ഉണ്ടായപ്പോഴും പുറ്റിങ്ങല്‍ ദുരന്ത സമയത്തും കേരളത്തോട് കേന്ദ്രം കാണിച്ച സമീപനവും അന്ന് ആരോഗ്യമന്ത്രിയായിരുന്ന ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെന്ന് ജെപി നദ്ദ കുറ്റപ്പെടുത്തി. ഇരുകൂട്ടര്‍ക്കും അധികാരക്കൊതി മാത്രമാണ് ഉളളത്. ഇവിടെ എതിരെ നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഒരുമിച്ചാണ്. ഇത് പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ്. രമേശ് ചെന്നിത്തലയ്ക്ക് എതിരെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയും കേസുകളുണ്ട്. കേരളത്തില്‍ ബിജെപി ഒരു മൂന്നാം ധ്രുവമായി മാറിയെന്നും ജെപി നദ്ദ പറഞ്ഞു.
ശബരിമല വിഷയത്തിലും ജെപി നദ്ദ പ്രതികരിച്ചു. ശബരിമല പ്രശ്‌നത്തില്‍ നിയമപരമായ പരിഹാരത്തിന് സമയമെടുക്കുമെന്ന് നദ്ദ വ്യക്തമാക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് ശബരിമല വിഷയം ഉയര്‍ത്തുന്നത് കാപട്യമാണ്. വോട്ട് നേടുന്നതിന് വേണ്ടി മാത്രമാണത്. കോണ്‍ഗ്രസ് അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയവരാണ്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ജെപി നദ്ദ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications