കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ്: യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം 15 ന്
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15 ന് നടക്കും. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് യാത്രാ ഫ്യുവൽസ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക.
വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിക്കും. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും, 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.
കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് 'കെഎസ്ആർടിസി യാത്രാ ഫ്യൂവല്‍സ്'. കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ 'ചോട്ടു' തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും.
കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര - മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കും പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. ക്യാമ്പയിനിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.
സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ.ആര്‍.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവസ്), അമിതാഭ് അഖാരി, എക്‌സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് - (സൗത്ത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്‌സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബിസിനസ്സ്), IOC എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ IAS അതിഥികളെ സ്വാഗതം ചെയ്യും. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.












Click it and Unblock the Notifications