എല്ലില്ലാത്ത നാവെടുത്ത് വളച്ച് ഇന്നസെന്റ് പണി വാങ്ങി !! സ്ത്രീ വിരുദ്ധ പരാമർശത്തിൽ അന്വേഷണം!!
നടിമാരെ കുറിച്ച് മോശം പരാമർശം നടത്തിയതിന് ഇന്നസെന്റിനെതിരെ അന്വേഷണം നടത്താൻ വനിത കമ്മീഷൻ.
തിരുവനന്തപുരം: മലയാള സിനിമയിലെ നടിമാരെ കുറിച്ച് മോശം പരാമർശം നടത്തിയ എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ് കുടുങ്ങി. സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് വനിത കമ്മീഷൻ ഒരുങ്ങുന്നു.
വാർത്ത സമ്മേളനത്തിനിടെ നടിമാരെ കുറിച്ച് മോശം പരാമർശം നടത്തിയതിന് ഇന്നസെന്റിനെതിരെ അന്വേഷണം നടത്താൻ വനിത കമ്മീഷൻ ചെയർപേഴ്സൻ എംസി ജോസഫൈൻ കമ്മീഷൻ ഡയറക്ടർ എയു കുര്യാക്കോസിന് നിർദേശം നൽകി. ഇന്നസെന്റിന്റെ പരാമർശം അപലപനീയമാണെന്ന് ജോസഫൈൻ പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനാൽ സ്വമേധയായാണ് വനിത കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം
അമ്മ ജനറൽ ബോഡി യോഗത്തിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്ത എംഎൽഎമാർ കൂടിയായ ഗണേഷ്, മുകേഷ് എന്നിവരുടെ പെരുമാറ്റത്തിൽ മാപ്പ് പറയാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിനിടെയാണ് ഇന്നസെന്റിന്റെ വിവാദ പരാമർശം.
മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ച്
മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രമുഖ നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് നടിമാരെ അപമാനിക്കുന്ന തരത്തിൽ ഇന്നസെന്റ് പരാമർശം നടത്തിയത്.
ഇന്നസെന്റ് പറഞ്ഞത്
ഇപ്പോൾ അത്തരത്തിൽ കാസ്റ്റിങ് കൗച്ച് സിനിമയിൽ ഇല്ലെന്നും എന്നാൽ മോശം സ്ത്രീകൾ കിടക്ക പങ്കിടുന്നുണ്ടാകുമെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. പരാമർശം ഏറെ വിവാദമായിരുന്നു. ഇന്നസെൻറിനെതിരെ സ്ത്രീകളുടെ സംഘടന അടക്കം രംഗത്തെത്തി.
അന്വേഷണത്തിന് വനിത കമ്മീഷൻ
പരാമർശം വിവാദമായതിനു പിന്നാലെ ഇന്നസെന്റിനെതിരെ വനിത കമ്മീഷനും രംഗത്തെത്തി. വാർത്ത സമ്മേളനത്തിനിടെ നടിമാരെ കുറിച്ച് മോശം പരാമർശം നടത്തിയതിന് ഇന്നസെന്റിനെതിരെ അന്വേഷണം നടത്താൻ വനിത കമ്മീഷൻ ചെയർപേഴ്സൻ എംസി ജോസഫൈൻ കമ്മീഷൻ ഡയറക്ടർ എയു കുര്യാക്കോസിന് നിർദേശം നൽകി.
സ്വമേധയാ കേസ്
ഇന്നസെന്റിനെതിരെ ആരും പരാതി നൽകിയിട്ടില്ല. പകരം വാർത്ത സമ്മേളനം ശ്രദ്ധയിൽപ്പെട്ടതിനാൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കുകയാണെന്ന് എയു കുര്യാക്കോസ് പറഞ്ഞു. വാർത്ത സമ്മേളനത്തിന്റെ ക്ലിപ്പിങ്ങുകൾ ഉൾപ്പെടെ ശേഖരിച്ചാകും അന്വേഷണമെനന്നും അദ്ദേഹം പറയുന്നു.
നടിക്കെതിരായ പരാമർശവും
നടിമാർക്കെതിരെ നടത്തിയ പരാമർശത്തിനു പുറമെ ആക്രമണത്തിനിരയായ നടിക്കെതിരെ നടത്തിയ പരാമർശങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തും. ആക്രമണത്തിനിരയായ നടിയെ എല്ലാവർക്കും അറിയാമെന്നും പിന്നെ അവരുടെ പേര് പറഞ്ഞാലെന്താ എന്നായിരുന്നു ഇന്നസെൻറ് ചോദിച്ചത്. സിനിമ താരങ്ങൾ നടിയുടെ പേര് പരാമർശിച്ച സംഭത്തിൽ പ്രതികരിക്കവെയായിരുന്നു ഇന്നസെന്റിന്റെ പരാമർശം.
ശക്തമായ പ്രതിഷേധം
നടിക്കെതിരായ ഇന്നസെന്റിന്റെ പരാമർശത്തിനെതിരെയും സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെയും കടുത്ത പ്രതിഷേധം തന്നെ ഉയർന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ തന്നെ ഇന്നസെന്റിനെ എതിർത്തി രംഗത്തെത്തിയിരുന്നു. എംപിക്ക് ചേർന്ന പരാമർശങ്ങളല്ല ഇന്നസെന്റ് നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം.