പൂച്ചയുടെ കടിയേറ്റ് ചികിത്സക്കെത്തിയ യുവതിയെ തെരുവ് നായ കടിച്ചു
തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തിയ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെച്ചാണ് യുവതിക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.
ചികിത്സയ്ക്കെത്തിയ അപർണയെ ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായ കടിക്കുകയായിരുന്നു.യുവതിയുടെ കാലിന് ആഴത്തിൽ മുറിവേറ്റു.

അതേസമയം ആശുപത്രിയിലെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ കടിയേറ്റതെന്ന് അപർണ പറഞ്ഞു. നായ കടിച്ചപ്പോൾ അവിടെ നിന്നിരുന്ന ഡോക്ടറും നഴ്സും പ്രാഥമിക ശുശ്രൂഷ നൽകാൻ പോലു തയാറായില്ലെന്നും അപർണയും പിതാവും ആരോപിച്ചു.
'ഐപി ബ്ലോക്കിലെത്തി പൂച്ച കടിച്ചതിന്റെ രണ്ടാമത്തെ ഡോസ് കുത്തിവയ്പ് എടുക്കാൻ എത്തിയതാണെന്നു പറഞ്ഞപ്പോൾ കസേരയിൽ ഇരിക്കാൻ നഴ്സ് പറഞ്ഞു. ഡോക്ടറും നഴ്സും അറ്റൻഡറും ഉണ്ടായിരുന്നു. അവിടെ ഇരുന്നപ്പോൾ കസേരയുടെ അടിയിൽ കിടന്നിരുന്ന നായ കടിക്കുകയായിരുന്നു.
പെട്ടെന്ന് ഡോക്ടറും നഴ്സും അറ്റൻഡറും ഓടി അകത്തേക്കു കയറി. കാലിൽനിന്ന് രക്തം വരുന്നതു കണ്ട് പാന്റ് ടൈറ്റാണ് അതു കീറാൻ ഒരു കത്രിക വേണമെന്നു ചോദിച്ചിട്ട് അതുപോലും തന്നില്ല. ആ വാർഡിൽ ഒരു രോഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് സോപ്പു വാങ്ങിവന്ന് കാലെല്ലാം കഴുകി വൃത്തിയാക്കി തന്നത്'- അപർണയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പേരൂർക്കടയിലും തെരുവ് നായയുടെ കടിയേറ്റിരുന്നു. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ആളെയാണ് നായ കടിച്ചത്.ശാസ്തമംഗലം സ്വദേശി റിയാസിനാണ് കടിയേറ്റത്.
സ്റ്റേഷനിലേക്ക് കയറുന്നതിനിടയിൽ പട്ടി പിന്നാലെ വന്നു കടിക്കുകയായിരുന്നു എന്ന് റിയാസ് പറഞ്ഞു. ഇടത് കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. സ്റ്റേഷൻ ജീവനക്കാർ ഭക്ഷണം നൽകി വളർത്തുന്ന നായയാണ് കടിച്ചതെന്ന് റിയാസ് ആരോപിച്ചിരുന്നു. പേരൂർക്കട ഗവ. ആശുപത്രിയില്‍ എത്തിച്ച റിയാസിനെ പിന്നീട് കുത്തിവെയ്പ്പിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തില്‍ ഇതുവരെ 21 പേർ തെരുവ് നായ ആക്രമണത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ആറ് പേര്‍ പേ വിഷ ബാധയ്ക്കെതിരെയുള്ള കുത്ത് എടുത്ത ശേഷമാണ് മരിച്ചത്.തെരുവ് നായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും വാക്സിനും വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പദ്ധതികളൊന്നും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.












Click it and Unblock the Notifications