കൊറോണ വൈറസ്: കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കളക്ടര്‍. പൊതു ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രക്കാര്‍ക്കും വഹാന ഡ്രൈവര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിട്ടിയും സിഐഎസ്എഫും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവര്‍ യാത്രക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്. ടാക്‌സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്ര ചെയ്യുന്നവര്‍ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതു ജനങ്ങളുമായോ പൊതു സ്ഥലങ്ങളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വേണം.
വിമാനത്താവളത്തില്‍ നിന്നു മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കൈവശം സൂക്ഷിക്കണമെന്നും കളക്ടര്‍ അറിയിക്കുന്നു. കണ്ണൂരിലും തൃശൂരിലും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ജില്ലയിലെത്തുന്നവരും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പിന്റെ സഹായം തേടണം.
ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഹോംഗ്‌കോംഗ്, വിയറ്റനാം, ജപ്പാന്‍, സൗത്ത് കൊറിയ, ഫാന്‍സ്, ജര്‍മനി, യു.കെ, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 2737858 എന്ന നമ്പറിലും [email protected] എന്ന ഇമെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് തടയാന്‍ നടത്തിപ്പുകാര്‍തന്നെ നിര്‍ദ്ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മതപരമായ ചടങ്ങുകളിലും കൂടുതല്‍പേര്‍ ഒരുമിച്ചു കൂടുന്നത് സംഘാടകര്‍ നിയന്ത്രിക്കണം. ഇന്ന് നടന്ന കോവിഡ് 19 പ്രതിരോധ മുഖ്യ സമിതി യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും 217 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളതെന്നും കളക്ടര്‍ അറിയിക്കുന്നു. 27 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും രണ്ടുപേര്‍ തിരൂര്‍ ജില്ലാ ആശുപതരിയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. 187 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.
176 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചതില്‍ 83 പേരുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ല. 37 പേര്‍ക്കുകൂടി ഇന്ന് മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച നാലുപേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.സൗദി അറേബ്യയില്‍ നിന്നെത്തിയ അഞ്ചുപേര്‍, യു.എ.ഇയില്‍ നിന്നുള്ള അഞ്ച്, ഖത്തറില്‍ നിന്നുള്ള നാല്, കംബോഡിയ, ജര്‍മനി, ജോര്‍ജിയ, കുവൈത്ത്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ യാത്രക്കാര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ എന്നിവരാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications