കള്ളപ്രചാരകരുടെ വായടപ്പിക്കുന്നതാണ് സംരഭക പദ്ധതിയുടെ വിജയം: പിണറായി വിജയന്‍
കോഴിക്കോട്: സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളിൽ ഉണ്ടായതെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോൾ ഒന്നേകാൽ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിച്ച് 2,67,000ത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കി. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരംഭക വർഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്ഥാനം വ്യവസായങ്ങൾക്ക് അനുയോജ്യമായ നാടല്ലെന്ന കേരളവിരുദ്ധ താത്പര്യക്കാരുടെ കുപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് സംരംഭകവർഷ പദ്ധതിയുടെ വിജയവും അതിനു ലഭിച്ച മികച്ച അംഗീകാരവും. ആ നിലയ്ക്ക് കേരളത്തിലെ സംരംഭക സൗഹൃദാന്തരീക്ഷം എത്രമാത്രം മെച്ചപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് സംരംഭക സംഗമം.

രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം. ഗ്ലോബൽ സ്‌പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബാണ് കേരളം. ലോകത്തുൽപാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതൽ 50 ശതമാനത്തോളം കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും ഇയു സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകൾ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി ഇവിടെയാണ്. ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എയർബസ്, നിസാൻ, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർക്കുന്നു.
എന്നിട്ടും ഇവിടെ വ്യവസായങ്ങൾ വളരുന്നില്ലെന്നും കേരളം വ്യവസായങ്ങൾക്ക് അനുകൂലമല്ല എന്നുമുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രചാരണൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ കേരളത്തിൽ വ്യവസായമേ ഇല്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2% മാത്രവും ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിന്റെ ജി.എസ്.ഡി.പി ഇന്ത്യയുടെ ജി.ഡി.പിയുടെ 4.2% ആണ്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കിൽ പിന്നെ, ഇതെങ്ങനെയാണ് സംഭവിക്കുന്നത്?
കേരളത്തിൽ 50-ൽ അധികം മുൻനിര മോഡേൺ മാനുഫാക്ച്ചറിംങ് കമ്പനികൾ ഉണ്ട്. അവയിൽ പലതും ലോകത്തിലെ തന്നെ അതാത് മേഖലകളിലെ നമ്പർ വൺ കമ്പനികളാണ്. സംസ്ഥാനത്തിന്റെ ജിഡിപിയിൽ മാനുഫാക്ച്ചറിംങ് മേഖലയുടെ സംഭാവന 7 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വളർന്നു. കണ്ണടച്ച് ഇരുട്ടാണെന്ന് ഭാവിക്കുന്നവർ കേരളത്തിൽ ഇതൊന്നും നടക്കുന്നില്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കള്ളപ്രചാരകരുടെ വായടപ്പിക്കുന്നതാണ് സംരംഭക പദ്ധതിയുടെ വിജയം. ഇവിടം വ്യവസായ നിക്ഷേപ സൗഹൃദമാണെന്നും നല്ല നിലയ്ക്ക് ഇവിടെ ബിസിനസ്സ് സംരംഭങ്ങൾ നടത്താമെന്നും ഉള്ളതിന്റെ തെളിവാണ് മഹാസംഗമത്തിന് എത്തിയ ഓരോ സംരംഭകരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു.
പരമ്പരാഗത നൂതന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും കേരത്തിൽ പ്രോത്സാഹനം നൽകുന്നുണ്ട്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനം കേരളമാണ്. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോഡബിൾ ടാലന്റ്‌സ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്. കഴിഞ്ഞ ആറരവർഷം കൊണ്ട് 3800 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. നാൽപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,561 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് അവയ്ക്കായി ലഭ്യമാക്കി. 836 കോടി രൂപയുടെ നിക്ഷേപം ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. 29 കോടി രൂപയാണ് ഇന്നോവേഷൻ ഗ്രാന്റ് എന്ന നിലയിൽ സർക്കാർ ചെലവഴിച്ചത്. ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന നടപടികളാണ് സ്വീകരിച്ചത്.
വ്യാവസായിക പുനഃസംഘടനയിലൂടെയും കാർഷിക നവീകരണത്തിലൂടെയുമെല്ലാം ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനകളുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ജി.ഡി.പി തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. ഉത്പാദനമേഖലയും കൃഷിയും വ്യവസായവും കാര്യമായ മുന്നേറ്റമുണ്ടാക്കി. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവും ഇക്കാലയളവിൽ വളർച്ച നേടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഈ നേട്ടങ്ങൾക്ക് തുടർച്ച ഉറപ്പുവരുത്താൻ നമ്മുക്ക് കഴിയണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളർച്ച സാധ്യമാക്കാനും നമ്മുക്കു കഴിയണം. അതിന് കരുത്തുപകരാൻ ഓരോരുത്തരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications