പെരിയ കേസിൽ സിബിഐ; മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു, ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക്കേസ് സിബിഐക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു. സിപിഎം ക്രിമിനലുകളെ രക്ഷിക്കാന്‍ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സര്‍ക്കാര്‍ ചെലവാക്കേണ്ടത്. ധാര്‍മ്മികത തൊട്ടുതീണ്ടാത്ത സര്‍ക്കാരാണ് കേരളത്തിലേത് എന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി.
പെരിയ ഇരട്ടക്കൊലപാതക കേസ് സത്യസന്ധമായി സിബിഐ അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സിപിഎം ഉന്നതരായിരിക്കും. സിപിഎമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സിബിഐക്ക് വിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസ് എങ്ങനെയും അട്ടിമറിക്കനാണ് സിപിഎമ്മും കേരള സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചത്. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് ഡയറി കൈമാറാന്‍ കേരള പോലീസ് തയ്യാറായില്ല. ഇത് സിപിഎം നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്നാണ്. എന്നും വേട്ടക്കാര്‍ക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളിയിരിക്കുകയാണ്. കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി വിധി ശരിവെച്ച് കൊണ്ട് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഉത്തരവിറക്കിയത്.












Click it and Unblock the Notifications