സുരേഷ് ഗോപി അവരെ വഞ്ചിച്ചു; അർഹമായത് നല്‍കുന്നില്ല: കേരളത്തിലെ ജനങ്ങളെ കേന്ദ്രം ശിക്ഷിക്കുന്നു; വി ശിവദാസന്‍
ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അർഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് സി പി എം, എം പി വി ശിവദാസന്‍. സമരവേദിയില്‍ ആശാവര്‍ക്കര്‍മാരെ കാണാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ കബളിപ്പിച്ചുവെന്നും രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിമകൾക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്ന ബി ജെ പി സർക്കാറുകള്‍ ആരോഗ്യമേഖലയെ തഴയുകയാണ്. നിറം മാറ്റത്തിന്റെ പേരിൽ 637 കോടി രൂപ തടയുന്ന കൊടുംക്രൂരതയാണ് കേരളത്തോട് ബി ജെ പി സർക്കാർ കാണിക്കുന്നതെന്നും ആരോഗ്യ മേഖല സംബന്ധിച്ച ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആരോഗ്യം ജനങ്ങളുടെ സാർവത്രിക അവകാശമാണ്. പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, വൈദ്യചികിത്സയുടെ അഭാവം മൂലം ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്ന രാജ്യം ഇന്ത്യയാണ്. ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ പ്രസവസമയത്ത് മരിക്കുന്ന അമ്മമാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. എന്നിട്ടും, കേന്ദ്രസർക്കാർ പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നത് വളരെ തുച്ഛമായ തുകയാണ്.

2014-15 വർഷത്തിൽ, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ബജറ്റ് ജി ഡി പിയുടെ 0.31 ശതമാനമായിരുന്നു. 2025-26 വർഷത്തിൽ ഇത് 0.27 ശതമാനം മാത്രമാണ്. ബജറ്റിൽ വകയിരുത്തിയ തുകയുടെ 18.68 ശതമാനം (ഏകദേശം പതിനാറായിരം കോടി രൂപ) ചെലവഴിച്ചിട്ടില്ല . സംസ്ഥാനങ്ങൾക്ക് നൽകാനുള്ള പണം നൽകാൻ തയ്യാറുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി ഡി പി യുടെ ശതമാനമായി ആരോഗ്യമേഖലയിലെ സർക്കാർ ചെലവിന്റെ കണക്ക് നോക്കിയാൽ, യു എസിൽ 13.9%, ജർമ്മനി 10.1%, യു കെ 8.9%, കാനഡ 7.9% എന്നിങ്ങനെയാണ് സർക്കാരുകളുടെ ആരോഗ്യ ചെലവുകൾ. എന്നാൽ ഇന്ത്യയിൽ കേന്ദ്ര സർക്കാർ ചെലവഴിക്കുന്നത് 0.27 ശതമാനം മാത്രമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ചെലവ് പരിഗണിക്കുകയാണെങ്കിൽ പോലും, അത് ജി ഡി പിയുടെ 1.2% മാത്രമാണ്.
പ്രതിമകൾക്കായി ആയിരക്കണക്കിന് കോടി രൂപയാണ് ബി ജെ പി സർക്കാരുകൾ ചെലവഴിച്ചത്. പക്ഷേ ആശുപത്രികൾക്കായി പണം ചെലവഴിക്കാൻ അവർ തയ്യാറല്ല.
ആരോഗ്യ മേഖലയിൽ, ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച സംസ്ഥാനമാണ് കേരളം. കേരള സമൂഹത്തിന്റെ വികസനം വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. പക്ഷെ ഈ മികച്ച നേട്ടത്തിന്, കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാൻ ഒരു പിന്നോക്ക സംസ്ഥാനമാവാൻ ആണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. അർഹമായ ഫണ്ട് ലഭിക്കുന്നതിന്, നിരവധി യുക്തിരഹിതമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ അടിച്ചേല്പിക്കുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനോ, മെച്ചപ്പെട്ട ചികിത്സ ഒരുക്കാനോ, മരുന്നിനോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ അല്ല കേന്ദ്രം ആവശ്യപ്പെടുന്നത്. നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റണം എന്നാണാവശ്യമെന്നും സി പി എം എംപി കൂട്ടിച്ചേർക്കുന്നു.
മലയാളികളുടെ പ്രാഥമികാരോഗ്യ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ആരോഗ്യമന്ദിർ ആക്കണം. പരിചിതമല്ലാത്ത മറ്റൊരു ഭാഷയിലുള്ള പേരുള്ള ബോർഡ് സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നമ്മുടെ ഭാഷയെയും സംസ്കാരത്തെയുമാണ് ആക്രമിക്കുന്നത്. അവർക്ക് നിറം മാറ്റേണ്ടതുണ്ട്. ബോർഡും ഭാഷയും മാറ്റേണ്ടതുണ്ട്. എന്നാൽ ആശുപത്രിയിലെ സ്കാനിംഗ് മെഷീനുകളോ എക്സ്-റേ മെഷീനുകളോ മാറ്റുന്നതിന് പണം നൽകാൻ അവർ തയ്യാറല്ല. പേര് മാറ്റലും നിറം മാറ്റലും ബി ജെ പി യുടെ ഹോബിയാണ്.
നിറം മാറ്റത്തിന്റെയും പേര് മാറ്റത്തിന്റെയും പേരിൽ അവർ 637 കോടി രൂപയാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന കൊടും ക്രൂരതയാണ്. ഇതുവരെ എയിംസിനുള്ള കേരളത്തിന്റെ അഭ്യർത്ഥന അവർ പരിഗണിച്ചിട്ടില്ല. ഇന്ത്യയിൽ, ധാരാളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഇല്ലാതെ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണത്തെക്കുറിച്ച് ഞാൻ ഒരു ചോദ്യം ചോദിച്ചു. പക്ഷേ, അവരുടെ പക്കൽ ഡാറ്റ ഇല്ല എന്ന മറുപടിയാണ് അവർ നൽകിയത്. ഡാറ്റ ഇല്ലാതെ അവർക്ക് എങ്ങനെ നയം രൂപീകരിക്കാൻ കഴിയുക?
ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൽ നിന്ന് ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോൾ അവർ ആശാ വർക്കർക്ക് 1200 രൂപ മാത്രമേ നൽകുന്നുള്ളൂ. ആശാ വർക്കേഴ്സിനെ തൊഴിലാളികളായി കണക്കാക്കുന്നില്ല. ഒരു കേന്ദ്ര മന്ത്രി ആശാ വർക്കേഴ്സിന്റെ സമരത്തിൽ പങ്കെടുക്കുകയും അവരെ വഞ്ചിക്കുകയും ചെയ്തു. കേരള സർക്കാർ ആശാ വർക്കേഴ്സിന് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നു. എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് സത്യം പറയാൻ ധൈര്യമില്ല. ചില കോൺഗ്രസ് നേതാക്കൾ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ പറഞ്ഞു. കേരളത്തിൽ ഇത് വളരെ ശരിയാണ്. അവർ ബി ജെ പിയെ വാലായി നിൽക്കുകയാണെന്നും വി ശിവദാസന്‍ എം പി ആരോപിച്ചു.
കേരളത്തിലേത് അടക്കമുള്ള സർക്കാർ ആശുപത്രികളുടെ ശരിയായ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം നിക്ഷേപിക്കാൻ അവർ തയ്യാറല്ല. പകരം, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് ആശുപത്രികൾക്കും ആത്യന്തികമായി പ്രയോജനം ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികളെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇത് ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്.
കോവിഡ് സമയത്ത് അവർ ധാരാളം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്, പക്ഷേ ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. 2021 ന് മുമ്പ്, മഹാരാഷ്ട്രയിൽ പി എം കെയർ ഫണ്ട് വഴി അവർ 150 വെന്റിലേറ്ററുകൾ വാങ്ങിയിട്ടുണ്ട്. മെഷീനുകൾ തകരാറിലായതിനാൽ അവ ഉപയോഗിക്കുന്നില്ല. പൊതുജനാരോഗ്യ സംവിധാനം വെന്റിലേറ്ററിലാണ്. പൊതുജനാരോഗ്യ സംവിധാനത്തെ സംരക്ഷിക്കുന്നതിന്, ആരോഗ്യ മേഖലയുടെ സ്വകാര്യവൽക്കരണത്തെയും വാണിജ്യവൽക്കരണത്തെയും നാം ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications