തന്റെ പാര്‍ട്ടിയോട് ഗോകുലിന് താത്പര്യം ഇല്ലെന്ന് സുരേഷ് ഗോപി: അവന്റെ കാത്തിരിപ്പ് വേറെ
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി രാജ്യസഭ വരെ തിങ്ങി നിന്നവ്യക്തിത്വമാണ് സുരേഷ് ഗോപി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹം തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിലും ബി ജെ പിയുടെ വോട്ട് നില ബഹുദൂരം ഉയർത്തിയെങ്കിലും എല്‍ ഡി എഫിനും യു ഡി എഫിനും പിന്നിലായി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാനെ കേരളത്തിന്റെ ആക്ഷന്‍ സൂപ്പർ സ്റ്റാറിന് സാധിച്ചിരുന്നുള്ള.
എംപി കാലാവാധി കഴിയുന്നതോടെ അദ്ദേഹത്തിന് വീണ്ടും ഒരവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എന്തുകൊണ്ടോ ബി ജെ പി നേതൃത്വത്തില്‍ നിന്നും അത്തരം ഒരു തീരുമാനം ഉണ്ടായില്ല. ഇതിന് പിന്നാലെ സിനിമയുടെ തിരക്കുകളിലേക്ക് അദ്ദേഹം കൂടുതല്‍ സജീവമാവുകയും ചെയ്തു.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പനാണ് സുരേഷ് ഗോപിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ഗോകുലും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു പ്രമോഷന്‍ വേദിയില്‍ വെച്ചാണ് മകന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ച് സുരേഷ് ഗോപി തുറന്ന് പറയുന്നത്.
റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് സിനിമയ്ക്ക് പുറത്തുള്ള തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളുടെ രാഷ്ട്രീയത്തെ കുറിച്ചും വീട്ടിലെ ചര്‍ച്ചകളെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുന്നത്. തന്റെ രാഷ്ട്രീയനിലപാടല്ല ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് മറുപടി പറയാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിലുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അവന്‍ താത്പര്യം പ്രകടമാക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.

‘കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണ്. വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ല. ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി മറുപടി പറയാറുണ്ട്. നിലവിലുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അവന്‍ താത്പര്യം പ്രകടമാക്കിയിട്ടില്ല. ഞാന്‍ നില്‍ക്കുന്ന പാര്‍ട്ടിയോടും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല''- എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ഗോകുലിന്റെ കാഴ്ചപ്പാട് അനുസരിച്ച് രാഷ്ട്രീയം എന്നത് ജനങ്ങളോടുള്ള സർവ്വീസ് ആയിരിക്കണം. എന്നാല്‍ ഇന്ന് ഉളള പല പ്രസ്ഥാനങ്ങളിലും ആ ഒരു രീതി കാണുന്നില്ല. അതിനാല്‍ മകന്‍ എറ്റവും പ്യുവറസ്റ്റ് ഫോമിലുളള ഒരു പാര്‍ട്ടിക്കായുള്ള കാത്തിരിപ്പിലാണെന്നും വ്യക്തമാക്കിയ സുരേഷ് ഗോപി മറ്റ് മക്കളുടെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് അവര്‍ക്കൊന്നും ഒരു തരത്തിലുമുളള രാഷ്ട്രീയവും ഇല്ലെന്നായിരുന്നു താരം നല്‍കിയ മറുപടി.

എംപിയെന്ന നിലയിലെ കാലാവധി കഴിഞ്ഞെങ്കിലും ആള്‍ക്കാർ എന്നെ വിട്ടിട്ടില്ല. ആ മന്ത്രിക്ക് അയക്കണം, ഈ മന്ത്രിക്ക് അയക്കണം എന്നും പറഞ്ഞ് നിരവധി ആളുകള്‍ നിവേദനവുമായി വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. എനിക്കിപ്പം ഔദ്യോഗിക ലെറ്റർ ഹെഡ്, ഇ-മെയില്‍ ഐഡി, ഹോട്ട് ലൈന്‍ നമ്പർ ഒന്നുമില്ല. ഇതൊന്നും ഇല്ലാതെ എനിക്ക് അവിടെ കടന്ന് ചെല്ലാന്‍ സാധിക്കില്ല. അതിനൊക്കെ ചുമതലയുള്ള വേറെ അനേകം പേരുണ്ട്. അവര് വഴി തന്നെ സാധ്യമാക്കണമെന്ന് ഞാന്‍ അവരോട് തൊഴുത് പിടിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications