'ജയിപ്പിച്ച് വിടണേ..തൃശൂരുകാർക്ക് എന്നെ തള്ളാനാവില്ലെന്ന അമിത വിശ്വാസമുണ്ട്'; സുരേഷ് ഗോപി
തൃശൂർ: തൃശൂരിൽ ആത്മവിശ്വാസത്തോടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജയിപ്പിച്ച് വിടണേയെന്നാണ് തനിക്ക് ജനങ്ങളോടുള്ള അഭ്യർത്ഥനയെന്നും ജയിപ്പിച്ചാൽ എന്ത് എന്നത് താൻ ചെയ്ത് വെച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജയിപ്പിച്ച് വിട്ടാൽ എന്ത് എന്നതിനെ കുറിച്ച് ഒന്നും പറയാനില്ല ഞാൻ അത് അവിടെ ചെയ്ത് വെച്ചിട്ടുണ്ട്. അത് മനസിലാക്കിയവർക്ക് എന്നെ തള്ളിപ്പറയാനോ ഒഴിവാക്കാനോ സാധിക്കില്ലെന്ന എന്ന അമിതമായ വിശ്വാസമുണ്ട്. അത് ആത്മവിശ്വാസമാണ്',സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപേ തന്നെ സുരേഷ് ഗോപി സജീവമാണ്. ഇത്തവണ എന്തുവിലകൊടുത്തും തൃശൂർ പിടിച്ചിരിക്കുമെന്നാണ് സുരേഷ് ഗോപിയും ബി ജെ പിയും ആവർത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വോട്ട് വിഹിതവും മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളുമെല്ലാമാണ് ബി ജെ പിക്ക് ആത്മവിശ്വാസം നൽകുന്നത്.
2019 ൽ ഏറ്റവും അവസാനം സ്ഥാനാർത്ഥിയായി എത്തിയിട്ട് പോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യു ഡി എഫിന്റെ ടി എൻ പ്രതാപനായിരുന്നു വിജയിച്ചത്. അതേസമയം പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി സജീവമായിരുന്നു.
ഇത്തവണ സുരേഷ് ഗോപി കൂടി എത്തിയതോടെ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം വേദിയായിരിക്കുന്നത്. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എം പി ടി എൻ പ്രതാപനാണ് മത്സരിക്കുന്നത്. എൽ ഡി എഫിനായി മുൻ മന്ത്രി വി എസ് സുനിൽ കുമാറും. ഇരുവരും മണ്ഡലത്തിൽ വിജയം അവകാശപ്പെടുന്നുണ്ട്.
അതേസമയം പുറത്തുവന്ന അഭിപ്രായ സർവ്വേകളിലൊന്നും തൃശൂരിൽ ബി ജെ പിക്ക് വിജയ സാധ്യത കൽപ്പിക്കുന്നില്ല. ഇത്തവണയും മണ്ഡലത്തിൽ യു ഡി എഫോ എൽ ഡി എഫോ ജയിക്കുമെന്ന സാധ്യതയാണ് സർവ്വേകൾ പറയുന്നത്.












Click it and Unblock the Notifications