'നീരീശ്വരവാദികളുടെ നാശത്തിനായി പ്രാർത്ഥിക്കും', വിമർശനം കടുത്തു, ഒടുവിൽ വിശദീകരണവുമായി സുരേഷ് ഗോപി
അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്

കൊച്ചി: ആലുവയിൽ ശിവരാത്രി ആഘോഷത്തിനിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ എൻ എസ് മാധവൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.അവിശ്വാസികളെ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സുരേഷ് ഗോപിയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു പലരുടേയും ചോദ്യം.
അതേസമയം ഇപ്പോഴിതാ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. വിശദമായി വായിക്കാം.

നിരീശ്വരവാദികളോട് അനാദരവ് ഇല്ലെന്ന് സുരേഷ് ഗോപി
'അടുത്തിടെ താൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ളൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. എന്നാൽ ആ വീഡിയോ സന്ദർഭത്തിന് അനുസരിച്ച് എഡിറ്റ് ചെയ്തതല്ല. ഇതിനെ കുറിച്ച് അറിഞ്ഞത് മുതൽ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യമുള്ള, വിവേകപൂർണമായ ചിന്തകളേയും ആശയങ്ങളേയും ഞാൻ അനാദരിക്കില്ല, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.ഞാൻ അവരെ കുറിച്ചല്ല പറഞ്ഞത്.

തെറ്റിധരിപ്പിക്കുന്ന രീതിയിൽ മുറിച്ച് മാറ്റുകയാണ്
എന്റെ പ്രസംഗം അവരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താനായി തെറ്റിധരിപ്പിക്കുന്ന രീതിയിൽ മുറിച്ച് മാറ്റുകയാണ് ചെയ്തത്. ഭരണഘടനാപരമായി എന്റെ മതത്തിന്റെ ആചാരണങ്ങൾ പാലിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ ശാപമോക്ഷത്തിനായി ഞാൻ പ്രാർത്ഥിക്കും.

ശബരിമല വിഷയത്തിൽ
ശബരിമലയിലെ മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഏതെങ്കിലും ആളുകൾക്ക് അവരുടെ തന്ത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കില്ല, ഞാൻ അതിനെ പൂർണമായും എതിർക്കുകയാണ്. എന്റെ ഉദ്ദേശം ഞാൻ പറയട്ടെ, ഇതൊന്നും ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഞാൻ ഇത് പറയുമ്പോൾ രാഷ്ട്രീയം ഉദ്ദേശിച്ചിരുന്നില്ല, ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല, സുരേഷ് ഗോപി പറഞ്ഞു.

അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന്
'എന്റെ ഈശ്വരൻമാരെ ഞാൻ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും', എന്നായിരുന്നു പ്രസംഗത്തിലെ സുരേഷ് ഗോപിയുടെ വാക്കുകൾ.

വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത്
ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടാകും. രാഷ്ട്രയം സ്പുരിക്കും. അതുകൊണ്ടാണ് ഞാൻ പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications