സുരേഷ് ഗോപിക്ക് ജയിച്ചിട്ടും പരാജയപ്പെട്ടവനായി ജീവിക്കേണ്ട ഗതികേട്: പരിഹസിച്ച് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ജയിച്ചിട്ടും പരാജയപ്പെട്ടവനായി ജീവിക്കേണ്ട ഗതികേടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂരിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സ്ഥാനാർഥി സ്വന്തം വിജയത്തിൽ ആഹ്ളാദിക്കാൻ കഴിയാതെ മെച്ചപ്പെട്ട കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണെന്നെന്നും എംവി ഗോവിന്ദന്‍ പരിഹസിക്കുന്നു.
ഒന്നാമതായി കോൺഗ്രസ് വോട്ടിന്റെ സഹായത്താൽ മാത്രമാണ് ജയിച്ചതെന്ന വസ്തുത വിജയത്തിന്റെ തിളക്കം ചോർത്തിക്കളഞ്ഞു. രണ്ടാമതായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് തന്നിലൂടെ ആദ്യവിജയം സമ്മാനിച്ചിട്ടും അതിനർഹമായ പരിഗണന മന്ത്രിസഭാ രൂപീകരണത്തിൽ പ്രധാനമന്ത്രി മോദി നൽകിയില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രിയുമായുള്ള അടുത്തബന്ധം തൃശൂരിലെ ബിജെപി സ്ഥാനാർഥി പെരുമ്പറയടിച്ച് പ്രചരിപ്പിച്ചിരുന്നു.

അഞ്ച് പത്ത് മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ചൊൽപ്പടിക്കുനിർത്തുന്ന പദവിയിലെത്തുമെന്ന് വീമ്പിളക്കിയ സുരേഷ് ഗോപിക്ക് ലഭിച്ചത് സഹമന്ത്രിസ്ഥാനംമാത്രം. മറ്റൊരു മന്ത്രിയുടെ ചൊൽപ്പടിക്ക് കീഴിലുള്ള പദവി. അതിനാൽ ഈ സഹമന്ത്രിസ്ഥാനംപോലും വേണ്ടെന്നായി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള പ്രതികരണം. തനിക്ക് ക്യാബിനറ്റ് പദവി ലഭിച്ചില്ലെന്നു മാത്രമല്ല, ജോർജ് കുര്യനെയും തനിക്ക് സമം കണ്ട് സഹമന്ത്രിസ്ഥാനം നൽകിയെന്നതും പ്രത്യേക പരിഗണന ലഭിച്ചില്ലെന്നതിന്റെ പ്രഖ്യാപനമായി.
ജയിച്ചിട്ടും പരാജയപ്പെട്ടവനായി ജീവിക്കേണ്ട ഗതികേട്. തിരുവനന്തപുരത്ത് തോറ്റെങ്കിലും മന്ത്രിയുടെ കാറും ചുവന്ന ലൈറ്റും പ്രതീക്ഷിച്ച രാജീവ് ചന്ദ്രശേഖറാകട്ടെ പൊതുപ്രവർത്തനംതന്നെ അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫിനും ബിജെപിക്കും വിജയം മുൾക്കിരീടമായി മാറുന്ന കാഴ്ചയാണ് ദൃശ്യമായതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ച കോൺഗ്രസിൽ കലഹം മൂത്തു. ഈ മാസം ഏഴിന് വൈകിട്ട് കെ കരുണാകരന്റെ പേരിലുള്ള ഡിസിസി ഓഫീസിൽ കൂട്ടത്തല്ല് നടന്നു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്ക് പരിക്കേറ്റെന്നാണ് മാധ്യമവാർത്ത. തൊട്ടടുത്ത ദിവസം ഇയാളുടെ പരാതിയിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പകരം തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് ഡിസിസി പ്രസിഡന്റും പരാതി നൽകി.
സംസ്ഥാനത്ത് ഭൂരിപക്ഷം ലോക്‌സഭാ സീറ്റും നേടിയ ഒരു പാർടിയുടെ അവസ്ഥയാണിത്. കോൺഗ്രസിനകത്തെ മൂപ്പിളമ തർക്കത്തേക്കാൾ ബിജെപിയെ ആര് സഹായിച്ചെന്നതിനെക്കുറിച്ചുള്ള തർക്കമാണ് തൃശൂരിൽ നടക്കുന്നത്. തൃശൂരിലെ കോൺഗ്രസിൽ ഒരുവലിയ വിഭാഗം ബിജെപിയിലേക്ക് വിളി കാത്ത് നിൽക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications