സുരേഷ് ഗോപി വീണ്ടും ലൂർദ് മാതാവിന് അരികില്‍: ഇത്തവണയും സമ്മാനം, സ്വർണം തന്നെ; പാട്ടും പാടി
തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ സുരേഷ് ഗോപി തൃശൂരിലെ പ്രശസ്തമായ ലൂർദ് മാതാവിന്റെ പള്ളിയിലേക്ക് എത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു എംപിയുടെ പള്ളി സന്ദർശനം. നേരത്തെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ച സുരേഷ് ഗോപി ഇത്തവണ ദേവാലയത്തിലേക്ക് എത്തിയത് സ്വർണ കൊന്തയുമായിട്ടാണ്. സുരേഷ് ഗോപി സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.
ബി ജെ പിയുടെ ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടേയുള്ള നേതാക്കളോടൊപ്പമായിരുന്നു സുരേഷ് ഗോപി മാതാവിന്റെ പള്ളിയിലേക്ക് എത്തിയത്. പുരോഹിതരും പള്ളി ഭാരവാഹികളും കേന്ദ്ര സഹമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പള്ളിക്ക് അകത്തെ ഭൂഗർഭ നിലയത്തിലെ പ്രാർത്ഥന ചടങ്ങിലും സുരേഷ് ഗോപി പങ്കെടുത്തു. അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് പ്രത്യേക ആരാധനയും നടത്തി. 'നന്ദിയാൽ പാടുന്നുദൈവമേ' എന്ന എന്ന പാട്ടായിരുന്നു സുരേഷ് ഗോപി പാടിയത്.

മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റേയും ഭാര്യ കല്യാണ കുട്ടിയുടേയും സ്മൃതികുടീരത്തില്‍ പുഷ്പാർച്ച നടത്തിയതിന് ശേഷമായിരുന്നു സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്. പത്മജ വേണുഗോപാലിനോടൊപ്പം നിരവധി ബി ജെ പി നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു. സന്ദർശനത്തിന് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നാണ് പുഷ്പാർച്ചനയ്ക്ക് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കിയത്.
ശാരദ ടീച്ചറിന് മുന്നേ എനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. രണ്ടുപേരേയും യാത്രയാക്കാന്‍ അന്ന് എത്താന്‍ സാധിച്ചിരുന്നു. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്ന് കാണുന്നത് പോലെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായിട്ടാണ് ഞാന്‍ ലീഡർ കരുണാകരനെ കാണുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളോടുള്ള അവഗണനയല്ല. എന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് കരുണാകരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയോടും ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രന്‍ എന്ന് അദ്ദേഹം തന്നെ കല്‍പ്പിച്ചിട്ടുള്ള ആ വാക്കിന്റെ മര്യാദയായിട്ടാണ് രാഷ്ട്രീയമില്ലാതെ, ഒരു ഉന്നത പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിർവ്വഹിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്.
എന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്. അത് ഉടയാന്‍ പാടില്ല. എന്നുവെച്ച് എന്റെ വ്യക്തിയുടെ നിർവ്വഹണം എന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. അതിനൊരിക്കലും രാഷ്ട്രീമാനം കാണേണ്ടതില്ല. ഈ സ്നേഹം ഞാന്‍ നിർവ്വഹിക്കുന്നു. ഇങ്ങനെ ഒരു മുഹുർത്തത്തിന് വേണ്ടിയുള്ള അഭ്യർത്ഥന 2019 ല്‍ ഇവിടെ സ്ഥാനാർത്ഥിയായി വരുന്നതിന് മുമ്പ് തന്നെ പദ്മജ ചേച്ചിയോട് അപേക്ഷിച്ചതാണ്. പക്ഷെ വ്യക്തമായ രാഷ്ട്രീയ ദിശാബോധം അവർക്ക് ഉണ്ടായതുകൊണ്ട് അത് തെറ്റല്ലേ, അത് പാടില്ലെന്ന് പറഞ്ഞു.
അന്ന് അവർ പറഞ്ഞത് ഞാന്‍ മാനിച്ചു. ഇന്ന് രാജ്യം സമ്മാനിച്ച ഒരു പദവിയിലിരുന്നുകൊണ്ട്, എന്നേക്കാള്‍ എത്രയോ വലിയ പദവിയിലിരുന്ന ആള്‍ക്ക് ഞാന്‍ ആദരം അർപ്പിക്കുന്നു. എന്റെ ഗുരുക്കന്മാരില്‍ രണ്ടുപേർ വേറെ രാഷ്ട്രീയ പാതയില്‍ അല്ലെന്നുള്ളതുകൊണ്ട് എനിക്ക് ഗുരുത്വം കൈമോശം വരാന്‍ പാടില്ല. അത് ദൈവ നിന്ദയാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications