സ്വപ്‌ന കേരളം കടന്നതെങ്ങനെ? എസ്കോർട്ട് പോയത് ആരൊക്കെ? സ്വാധീനം ചെലുത്തിയതിന് പിന്നിൽ ആര്? ഉത്തരം...?
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി ബെംഗളൂരുവില്‍ നിന്ന് പിടികൂടി കഴിഞ്ഞു. കേസിലെ നിര്‍ണായക വഴിത്തിരിവാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്.
എന്നാല്‍ അതിന് മുമ്പേ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കോണ്‍ഗ്രസ്സും ബിജെപിയും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എങ്ങനെയാണ് സ്വപ്‌നയ്ക്കും സന്ദീപിനും കേരള അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ആയത് എന്നതാണ് ചോദ്യം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിച്ചോ എന്നതും ചോദ്യമാണ്.
സ്വപ്‌നയും സന്ദീപും
സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത് ബെംഗളൂരുവില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്. ജൂലായ് 12 ന് ഉച്ചയോടെ രണ്ട് പേരേയും കൊച്ചിയിലേക്ക് കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്ര ദിവസങ്ങള്‍
ഒരാഴ്ചയാളമായി സ്വര്‍ണക്കടത്ത് പിടികൂടിയിട്ട്. സരിത്തിന്റെ അറസ്റ്റ് വാര്‍ത്ത പുറത്ത് വരുമ്പോള്‍ തന്നെ സന്ദീപും സ്വപ്‌നയും ഒളിവില്‍ ആയിരുന്നു എന്നാണ് സൂചനകള്‍. അപ്പോള്‍ തന്നെ അവര്‍ കേരളം വിട്ടിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ല.
എങ്ങനെ അതിര്‍ത്തി കടന്നു
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തി കടക്കാൻ പാസ് വേണം എന്നാണ് കോൺഗ്രസും ബിജെപിയും എല്ലാം പറയുന്നത്. പാസ് ഇല്ലാതെ ഇവർ എങ്ങനെ അതിർത്തി കടന്നു എന്നും ഇവർ ചോദിക്കുന്നു. എന്നാൽ ഇപ്പോൾ അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യേക പാസിന്റെ ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ അതിർത്തി കടക്കുക എന്നത് ഇവരെ സംബന്ധിച്ച് അത്ര ദുഷ്കരം ആയിരുന്നിരിക്കില്ല എന്നാണ് സൂചനകൾ.
രണ്ട് സംസ്ഥാനങ്ങള്‍...
തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ ബെംഗളൂരിവിലേക്ക് കടന്നത് എങ്കില്‍ രണ്ട് സംസ്ഥാന അതിര്‍ത്തികള്‍ മറികടന്നിട്ടുണ്ടാകണം. കേരള - തമിഴ്‌നാട് അതിര്‍ത്തിയും തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയും. എന്തായാലും ഇത്രയും വാർത്താ പ്രാധാന്യം നേടിയ സാഹചര്യത്തിൽ ഈ രണ്ട് അതിർത്തികളും കടക്കാൻ ചില സഹായങ്ങൾ ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടാകും എന്നും സംശയിക്കപ്പെടുന്നുണ്ട്.
ഭരണകൂടത്തിന്റെ സഹായം
ഈ സംശയമാണ് കോണ്‍ഗ്രസ്സും ബിജെപിയും ഇപ്പോള്‍ ഉന്നയിക്കുന്നത്. ഭരണ തലത്തില്‍ നിന്നുള്ള സഹായത്തോടെയാണ് സ്വപ്‌നയും സുരേഷും കേരളം വിട്ടത് എന്നാണ് ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് പെട്ടെന്ന് സാധിക്കുന്നില്ല എന്നതും വാസ്തവമാണ്.
രഹസ്യങ്ങളുടെ കലവറ
എന്തായാലും ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിന്റെ രഹസ്യങ്ങള്‍ വരും ദിവസങ്ങളില്‍ ഒന്നൊന്നായി ചുരുളഴിയും എന്ന് പ്രതീക്ഷിക്കാം. സ്വപ്‌നയ്ക്കും സംഘത്തിനും ഏതൊക്കെ വഴിയാണ് സഹായം ലഭ്യമായത് എന്നും തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
സന്ദീപ് നായരുടെ രാഷ്ട്രീയം
കേസിലെ നാലാം പ്രതിയായ സന്ദീപ് നായര്‍ ഏത് രാഷ്ട്രീയക്കാരനാണ് എന്നതിലെ തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. സന്ദീപിന്റെ ഫേസ്ബുക്ക് ഐഡിയും, അമ്മയുടെ വെളിപ്പെടുത്തലും തെളിയിക്കുന്നത് സന്ദീപ് ബിജെപിക്കാരന്‍ ആണെന്നാണ്. എന്നാല്‍ സിപിഎമ്മുകാരനാണ് എന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്.