സാക്ഷി മൊഴിയും ഡയറിക്കുറിപ്പും തെളിവായി; അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് അധ്യാപികയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി 44 കാരനായ രാംദാസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വേങ്ങരയിൽ വെച്ചാണ് അറസ്റ്റ്.
വേങ്ങരക്കടുത്ത് കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടിൽ താമസിച്ചിരുന്ന പേരാമ്പ്ര കുനിയിൽ ഹൗസിൽ ബേജു ടി എന്ന അധ്യാപികയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വേങ്ങര സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്നും നിരന്തരമായി അധ്യാപികയ്ക്ക മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്തതെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
ഡയറിക്കുറുപ്പുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വിദ്യാർഥികളുടെ മൊഴികളുമുണ്ട്. വേങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്.
സിആർപിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications