വാക്സിനെടുക്കാത്ത അധ്യാപകർ വീട്ടിലിരിക്കണം, 47 ലക്ഷം വിദ്യാർഥികളുടെ പ്രശ്‌നമാണിതെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകർ വീട്ടിലിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കുന്നുണ്ട്. വാശിയും വൈരാഗ്യവും കാണിച്ച് ശാസ്ത്രത്തിനോ യുക്തിക്കോ നിരക്കാത്ത നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. 47 ലക്ഷം വിദ്യാർഥികളുടെ പ്രശ്‌നമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
അയ്യായിരത്തോളം അധ്യാപക - അനധ്യാപകർ ആണ് വാക്‌സിൻ എടുക്കാത്തവരായി ഉള്ളത്. ഇവരോട് രണ്ടാഴ്ചക്കാലം വീട്ടിലിരിക്കാൻ പറഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. ഇവർക്ക് ഒരു കോണിൽനിന്നും പിന്തുണ കിട്ടില്ല. ഒരു കൂട്ടം അധ്യാപകരുടെ സ്വാർത്ഥ ചിന്തയുടെ പേരിൽ കുട്ടികളുടെ ആരോഗ്യം വച്ചുള്ള കളികൾക്ക് കൂട്ടുനിൽക്കാൻ സർക്കാറിന് കഴിയില്ല. എല്ലാവരും വാക്സിൻ സ്വീകരിക്കണം, മന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂൾ തുറന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ എവിടെയും ഇല്ലാത്തത് ആശ്വാസകരമാണ്. പരീക്ഷകൾക്കെതിരെയും ചിലർ വികാരം ഉയർത്തുന്നുണ്ട്. കുട്ടികളുടെ കഴിവുകളെ വിലയിരുത്താൻ പരീക്ഷ തന്നെ വേണം എന്നും മന്ത്രി പറഞ്ഞു. പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ്.എസിൽ കിഫ്ബി സഹായത്തോടെ 5 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിലില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സംസ്ഥാനമാണ് കേരളം. വീടുകൾ വിദ്യാലയമാക്കി വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളി നേരിടാൻ കഴിഞ്ഞു . വ്യാജ പ്രചാരണങ്ങളെ അതിജീവിച്ചാണ് കൂട്ടായ പരിശ്രമങ്ങളിലൂടെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞത്.അതിന് വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു..
മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല.എസ്.എസ് എൽ സി വിജയികൾക്ക് ഉപരിപഠനത്തിനായി സർക്കാർ 72 പ്ലസ് വൺ ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റുകളും വർദ്ധിപ്പിച്ചു. കൊവിഡ് സ്കൂൾപഠനം പ്രതിസന്ധിയിലാക്കിയപ്പോൾ ഡിജിറ്റൽ മേഖലയിലേക്കും പിന്നീട് ജി സ്യൂട്ട് സംവിധാനത്തിലൂടെ ഓൺലൈൻ രീതിയിലും ക്ലാസുകൾ നടത്തി വിജയം കൈവരിക്കാൻ കേരള പൊതു വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞു. ഇന്ത്യയിൽ കൊവിഡിനിടയിലും ബോർഡ് പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താൻ കേരളത്തിനായി. ഇച്ഛാശക്തിയുള്ള ഗവൺമെൻ്റിൻ്റെ ഇടപെടലും ജനങ്ങളുടെ സഹകരണവുമാണ് ഇത് സാധ്യമാക്കിയത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു












Click it and Unblock the Notifications