കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ
തിരുവനന്തപുരം: മണ്ഡല മകരവിളക്കിനായി ശബരിമല നട തുറക്കുമ്പോള്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എത്തുമെന്ന് ഉറപ്പായിരിക്കുന്നു. തൃപ്തി ദേശായി അടങ്ങുന്ന ഏഴംഗ യുവതീ സംഘമാണ് ശനിയാഴ്ച ശബരിമലയില്‍ എത്തുക. മല ചവിട്ടാനെത്തുന്ന തൃപ്തി ദേശായിയെ തടയുമെന്ന് ബിജെപിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ തൃപ്തി ദേശായി സര്‍ക്കാരിന് പ്രത്യേക വെല്ലുവിളിയാകുമെന്നുറപ്പായി. തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷയും സൗകര്യങ്ങളും ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കടക്കം കത്ത് നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ തൃപ്തി ദേശായിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് ബിജെപിയുടെ ബൗദ്ധിക സെല്‍ തലവന്‍ ടിജി മോഹന്‍ദാസ്.
വരുന്നു തൃപ്തി ദേശായി
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനന്ത്രി നരേന്ദ്ര മോദി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ക്കാണ് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി കഴിഞ്ഞ ദിവസം കത്തയച്ചത്. ആരും ഇതുവരെ തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ സുരക്ഷ്‌യ്‌ക്കൊപ്പം പ്രത്യേക സൗകര്യങ്ങളും തൃപ്തി ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ചെലവും സർക്കാർ നോക്കണം
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം വേണമെന്ന് തൃപ്തിയുടെ കത്തില്‍ പറയുന്നു.കോട്ടയത്ത് എത്തിയാല്‍ താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, സുരക്ഷ എന്നിവയും തൃപ്തി ദേശായി ആവശ്യപ്പെടുന്നു. ശബരിമലയിൽ എത്തിയാൽ തന്നെ വെട്ടി നുറുക്കുമെന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകില്ലെന്നുമടക്കം തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പ്രത്യേക സൌകര്യം ആവശ്യപ്പെടുന്നതെന്നും തൃപ്തി പറയുന്നു.
തൃപ്തിയെ ട്രോളി ടിജി
തൃപ്തിയുടെ കത്തിനെ പരിഹസിച്ച് കൊണ്ടാണ് ട്വിറ്ററിലൂടെ ടിജി മോഹന്‍ദാസിന്റെ വരവ്. ടിജിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലില്‍ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തിയ്യതികളില്‍ എനിക്ക് തോന്നുന്ന സമയത്ത് ഞാന്‍ അന്ധകാരനഴി കടലില്‍ കുളിക്കാന്‍ വരും. രണ്ട് സ്പീഡ് ബോട്ട്, നാല് നേവി ഡൈവര്‍മാര്‍, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ്, രണ്ട് ലൈഫ് ജാക്കറ്റ് എന്നിവ തയ്യാറാക്കുക എന്നാണ് ട്വീറ്റ്.
പ്രത്യേക സുരക്ഷ നൽകില്ല
ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പെടെ സകല ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്ന തൃപ്തിയെ ആവശ്യത്തെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം തൃപ്തിയുടെ കത്തിന് മറുപടി നല്‍കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട്. തൃപ്തിക്ക് മാത്രമായി പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ഒപ്പം ആറ് യുവതികൾ
ശബരിമലയില്‍ എത്തുന്ന മറ്റ് തീര്‍ത്ഥാടകര്‍ക്കുളള സുരക്ഷ മാത്രമേ തൃപ്തി ദേശായിക്കും സംഘത്തിനും പോലീസ് നല്‍കുകയുളളൂ. തന്റെ കത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നും തൃപ്തി ദേശായി പ്രതികരിച്ചു. തനിക്കൊപ്പം 6 യുവതികള്‍ കൂടിയുണ്ട് എന്നതിനാലാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത് എന്നും തൃപ്തി ദേശായി പ്രതികരിച്ചു.
തൃപ്തിയും സംഘവും നാളെയെത്തും
തനിക്കും സംഘത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് ആയിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി തൃപ്തി ദേശായിയും സംഘവും നാളെ കൊച്ചിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് കെ സുരേന്ദ്രനും രാഹുല്‍ ഈശ്വറും അടക്കമുളളവര്‍ തൃപ്തി ദേശായി എത്തിയാല്‍ തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃപ്തിക്കൊപ്പം ഇവർ
മുപ്പത്തിമൂന്നുകാരിയായ തൃപ്തി ദേശായിക്കൊപ്പം 42കാരി മനിഷ രാഹുല്‍ തിലേക്കര്‍, 46കാരി മീനാക്ഷി രാമചന്ദ്ര ഷിന്ദേ, 44കാരി സ്വാതി കൃഷ്ണറാവു വട്ടംവാര്‍, 29കാരി സവിത ജഗന്നാഥ് റാവുത്ത്, 42കാരി സംഗീത ധൗണ്ടിറാം ടോനാപേ, 43കാരി ലക്ഷ്മി ഭാനുദാസ് മൊഹിതേ എന്നിവരാണ് ശബരിമലയിലേക്ക് വരുന്നത്. തങ്ങള്‍ മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും മല കയറാതെ തിരിച്ച് പോകില്ല എന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.
|
ട്വീറ്റ് വായിക്കാം
ടിജി മോഹൻദാസിന്റെ ട്വീറ്റ്
സിപിഎമ്മില്‍ നിന്നും ഭക്തരായ സഖാക്കളെ ഘര്‍വാപ്പസി നടത്തും.. പ്രഖ്യാപനവുമായി ശോഭാ സുരേന്ദ്രൻ