'തരൂർ വിഎസിനെ പോലെ, കേരളത്തിൽ ഏത് മണ്ഡലത്തിലും 5000-10,000 വരെ വോട്ട് കിട്ടും'; സിആർ മഹേഷ്
കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന ശശി തരൂർ എംപിയുടെ പ്രഖ്യാപനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. സംസ്ഥാന നേതാക്കൾ ഒന്നടങ്കം തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ വിമർശനം ഉയർത്തുന്നത് വലിയ മണ്ടത്തരമാണെന്ന് പറയുകയാണ് എം എൽ എ സി ആർ മഹേഷ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം.

എല്ലാ നിയോജക മണ്ഡലങ്ങളിലും 5000 മുതൽ 10000 വരെ വോട്ട് ലഭിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് ശശി തരൂർ എന്ന് മഹേഷ് പറയുന്നു. നേരത്തേ വിഎസ് മാത്രമായിരുന്നു കേരള രാഷ്ട്രീയത്തിൽ അങ്ങനെയൊരു നേതാവ്. തരൂരിന് ലഭിക്കുന്ന സ്വീകാര്യത നിഷേധിച്ചിട്ട് കാര്യമില്ല. പക്ഷേ ഇപ്പോൾ അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ വിശ്വപൗരൻ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ കാരണമായെന്നും മഹേഷ് പറഞ്ഞു.

'തരൂരിന്റെ പ്രതികരണങ്ങളിൽ എല്ലാം 'ഞാൻ' എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത്. അതിന് പകരം 'ഞങ്ങൾ', 'നമ്മൾ എന്നതാണ് പറയേണ്ടിയിരുന്നത്. അപ്പോഴേ കോൺഗ്രസ് എന്ന വികാരം ഉണ്ടാകുന്നുള്ളൂ. ജനപ്രതിനിധികൾ ആകുന്നത് തന്നെ ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് തന്നെ അത് വേണ്ട ഇത് മതി എന്ന് പറയുന്നത് തന്നെ ശരിയായ കാര്യമല്ല'

അദ്ദേഹത്തിന്റെ വോട്ട് ബാങ്കെന്നത് താഴെ തട്ടിൽ ഉള്ളവരല്ല, മറിച്ച് വിദ്യാസമ്പന്നരായ ആളുകളാണ്. അത്തരക്കാർക്കിടയിൽ പോലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അവമതിപ്പ് ഉണ്ടാകാൻ കാരണമായിട്ടുണ്ട്', മഹേഷ് പറഞ്ഞു. അതേസമയം ഇപ്പോൾ കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ വലിയ മണ്ടത്തരമാണെന്നും മഹേഷ് പറയുന്നു. എ ഐ സി സി അധ്യക്ഷനാകാൻ മത്സരിച്ച വ്യക്തിയാണ് അദ്ദേഹം. ആ തീരുമാനം കേരളത്തിലെ വോട്ടർമാർക്കിടയിൽ വലിയ മതിപ്പ് ഉളവാക്കാൻ കാരണമായിട്ടുണ്ടെന്നും മഹേഷ് പറയുന്നു.

നിലവിലെ സാഹചര്യത്തിൽ ശശി തരൂരും സംസ്ഥാന നേതൃത്വവും ഒരുമിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും മഹേഷ് വ്യക്തമാക്കി. എല്ലാ നേതാക്കൾക്കും അവരവരുടേതായ പ്രത്യേകതകളും ഗുണങ്ങളും ഉണ്ട്. തരൂരിന് ഉള്ള പ്രത്യേകത ചെന്നിത്തലയ്ക്ക് ഉണ്ടായെന്ന് വരില്ല,തിരിച്ചും അങ്ങനെ തന്നെ. ഒരു യുദ്ധ മുഖത്ത് നിൽക്കുമ്പോൾ പക്ഷേ എല്ലാ നേതാക്കളും കോൺഗ്രസിന്റെ ആയുധങ്ങളാണ്. ആദ്യം യുദ്ധം ഒരുമിച്ച് പോരാടുകയാണ് ചെയ്യേണ്ടത്. അതിന് ശേഷമാണ് ആരാണ് നയിക്കുകയെന്ന കാര്യത്തെ കുറിച്ച് ചർച്ച നടത്തേണ്ടത്. അക്കാര്യങ്ങൾ തീരുമാനിക്കാൻ ഇപ്പോൾ കോൺഗ്രസ് ഹൈക്കമാന്റ് ഉണ്ടല്ലോയെന്നും മഹേഷ് വ്യക്തമാക്കി.

അതിനിടെ തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ ഐ സിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എ ഐ സി സി നേതൃത്വം ആവശ്യപ്പെ സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എ ഐ സി സി നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ താത്പര്യം ഉണ്ടെന്ന് തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചെന്നിത്തലയും വിഡി സതീശനും കെ സി വേണുഗോപാലും രംഗത്തെത്തിയതായിരുന്നു കോൺഗ്രസിൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായത്. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തല തരൂരിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിൽ പറയാനുള്ളത് കോൺഗ്രസിൽ പറയണമെന്നായിരുന്നു കെസി വേണുുഗോപാൽ പറഞ്ഞത്.












Click it and Unblock the Notifications