'സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയം'; ആശാ വർക്കർമാരുടെ സമരത്തിൽ കണക്കുകൾ നിരത്തി കേന്ദ്രം
ന്യൂഡൽഹി: ആശാ വർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം രംഗത്ത്. കുടിശ്ശികയുടെ കണക്കുകൾ ഉൾപ്പെടെ നിരത്തിയാണ് പിണറായി സർക്കാരിനെതിരെ കേന്ദ്രം രൂക്ഷ വിമർശനം നടത്തിയത്. സംസ്ഥാന സർക്കാരിന്റേത് തികഞ്ഞ ഭരണപരാജയം ആണെന്നും പ്രതിഫലം നൽകാൻ കഴിയാത്തത് പിടിപ്പുകേടാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സമരം 23 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് എൻഡിഎ സർക്കാരിന്റെ മറുപടി.
കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നൽകിയതെന്ന് കണക്കുകളിൽ പറയുന്നു. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തിന് നൽകിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്‌ച മറയ്ക്കാനാണെന്നും അവർ പറയുന്നു.

അധിക തുക അനുവദിച്ച കാര്യവും കേന്ദ്രം എടുത്തു പറഞ്ഞു. 938.80 കോടിക്ക് പുറമെ അധികമായി 120.45 കോടി രൂപ ഫെബ്രുവരി 12ന് നൽകിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ബജറ്റിൽ അനുവദിച്ചതിലും അധികമായ തുകയാണ് ഇത്തരത്തിൽ അനുവദിച്ചതെന്നും പുതിയ പ്രതിഫലം നൽകുന്നതിന് വേണ്ടിയാണ് ഇതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കേന്ദ്രം ഓരോ സമയത്തും കൃത്യമായി ആശാ വര്‍ക്കര്‍മാരുടെയും അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, സക്ഷം അങ്കണവാടി, പോഷൻ 2.0 പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 21200 കോടിയും, ഈ വർഷം 21960 കോടിയും വകയിരുത്തിയെന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ കണക്കുകൾ സഹിതമുള്ള മറുപടി എന്നതാണ് ശ്രദ്ധേയമായ കാര്യം. വാർത്താക്കുറിപ്പിൽ കേന്ദ്രം ഒരു സംസ്ഥാനത്തോടും അവഗണന കാട്ടുന്നില്ലെന്നാണ് പറയുന്നത്.
അതേസമയം, സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാനത്ത അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾ ആശാ വർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ഇവർക്ക് മുത്തം കൊടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ ബിജെപി നേതാക്കൾക്ക് പുറമെ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളും പ്രതിഷേധക്കാരെ സന്ദർശിക്കുകയും ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അവഗണിച്ചതായി ആരോപിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications