ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ കള്ള തെളിവുകൾ ഉണ്ടാക്കി കേസെടുക്കാൻ ഇഡി ശ്രമിച്ചുവെന്ന സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ക്രൈം ബ്രാഞ്ച് അല്ല വിചാരണക്കോടതിയാണ് ഈ കള്ള തെളിവുകൾ പരിശോധിക്കേണ്ടതെന്ന നിഗമനത്തോടെയാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയത്.ബിജെപിക്കോ യുഡിഎഫിനോ ആഹ്ലാദിക്കാൻ അധികമൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും ജയരാജൻ പറഞ്ഞു.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങൾ മാത്രമല്ല മറ്റു വല്ല വിവരങ്ങളും ഇനി കണ്ടെത്തിയാൽ അതും വിചാരണക്കോടതിയിൽ സമർപ്പിക്കാൻ സർക്കാരിനും ക്രൈം ബ്രാഞ്ചിനും ഹൈക്കോടതി അനുമതി നൽകി.അതുകൂടി പരിഗണിച്ചായിരിക്കണം വിചാരണക്കോടതി കേസ് തീർപ്പാക്കേണ്ടത്.ഇതിനർത്ഥം ഇ.ഡി കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പരിശ്രമിച്ചുവെന്ന സത്യം കണ്ടെത്താൻ അന്വേഷണം നടത്തിയത് ശരിയാണെന്നാണ്.
കേസിൽ കക്ഷികളല്ലാത്ത ഉന്നത നേതാക്കളെപ്പറ്റി കിട്ടിയ പരാതികൾ തെളിവുകളും രേഖകളും എന്ന മട്ടിൽ ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയ ഇ.ഡിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.അത്തരമൊരു വിമർശനം സംസ്ഥാന സർക്കാരിനെപ്പറ്റി നടത്തിയിട്ടുമില്ല.
മുഖ്യമന്ത്രിയെ വേട്ടയാടാൻ ശ്രമിക്കുന്ന കഴുകന്മാർ കുരുടൻ ആനയെ കാണും പോലെ കോടതിവിധിയെ കുറിച്ച് വിലയിരുത്തുന്നത് സ്വാഭാവികം.എന്തായാലും ഒരു കാര്യം വ്യക്തം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വികസനം മുടക്കാനും അതിന് കീഴടങ്ങാത്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്പീക്കറേയും കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നുവെന്ന് ജനങ്ങൾക്ക് മാത്രമല്ല ജുഡീഷ്യറിക്കും ബോധ്യമായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.
Recommended Video