8 വർഷം മുൻപ് തിലകൻ മോഹൻലാലിന് അയച്ച കത്ത് പുറത്ത്.. അമ്മ മലയാള സിനിമയുടെ കോടാലി
കൊച്ചി: മലയാള സിനിമ മാത്രമല്ല രാജ്യം കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ തിലകനെ വരെ മൂലയ്ക്കിരുത്താന്‍ തക്ക പ്രബല ശക്തിയാണ് മലയാള സിനിമയില്‍ അമ്മ. അവശ കലാകാരന്മാര്‍ക്കുള്ള സഹായ സംഘടനയല്ല അത്. താരരാജാക്കന്മാര്‍ക്ക് സിനിമയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ച് നിര്‍ത്താനുള്ള ആയുധം കൂടിയാണ്. തിലകന്‍ വിഷയത്തിലും ദിലീപ് വിഷയത്തിലും അത് വളരെ പ്രത്യക്ഷമായി കാണാം.
ക്രിമിനല്‍ കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് സംവിധായകന്‍ ആഷിഖ് അബു തിലകനെ കുറിച്ച് താരരാജാക്കന്മാരെ ഓര്‍മ്മപ്പെടുത്തിയത്. അമ്മയിലേക്ക് ദിലീപ് തിരിച്ചെത്തുമ്പോള്‍ അന്ന് തിലകന്‍ മോഹന്‍ലാലിന് അയച്ച കത്തും ചര്‍ച്ചയാവുകയാണ്. ഗുരുതര ആരോപണങ്ങളാണ് തിലകന്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
തിലകനോട് അമ്മ ചെയ്തത്
ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?എന്നാണ് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയത്. അമ്മയേയും സൂപ്പര്‍താരങ്ങളേയും വിമര്‍ശിച്ചു എ്ന്നതിന്റെ പേരില്‍ വര്‍ഷങ്ങളോളമാണ് തിലകനെ അമ്മത്തമ്പുരാക്കന്മാര്‍ സിനിമയില്‍ നിന്നും വിലക്കിയത്.
മരിക്കും വരെ പടിക്ക് പുറത്ത്
2010ല്‍ തിലകനെ വിലക്കിയ അമ്മ 2012ല്‍ ആ മഹാനടന്‍ മരിക്കുന്ന കാലം വരെയും വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. ദിലീപിനെ പോലെ ഒരു സ്വാധീന ശക്തി ആയിരുന്നില്ല തിലകന്‍. അച്ചടക്കമില്ലായ്മ ആയിരുന്നു തിലകന് എതിരെ അമ്മ ചുമത്തിയ കുറ്റം. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു. ഫെഫ്കയോട് ഉടക്കി പുറത്ത് പോയ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്. ഫെഫ്കയുടെ ഇടപെടലായിരുന്നു പിന്നില്‍.
സൂപ്പർ താരങ്ങൾക്കെതിരെ
തുടര്‍ന്നാണ് സൂപ്പര്‍താരങ്ങള്‍ക്കും അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ പൊട്ടിത്തെറിച്ച് തിലകന്‍ രംഗത്ത് വന്നത്. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ മെഗാസ്റ്റാര്‍ ആണെന്ന് തിലകന്‍ തുറന്നടിച്ചു. സംഘടനകള്‍ സൂപ്പര്‍സ്റ്റാറുകളുടെ വരുതിയില്‍ ആണെന്നും മറ്റുള്ളവര്‍ അടിമകളാണെന്നും തിലകന്‍ വെട്ടിത്തുറന്ന് പറഞ്ഞു. പിന്തുണച്ച് സുകുമാര്‍ അഴീക്കോട് കൂടി വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു.
നട്ടെല്ല് വളയ്ക്കാതെ
അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി തിലകനെ പുറത്താക്കാന്‍ തീരുമാനിച്ചു. വിശദീകരണം നല്‍കാനും മാപ്പ് പറയാനും ആവശ്യപ്പെട്ടു. എന്നാല്‍ നട്ടെല്ല് വളയ്ക്കാന്‍ തിലകന്‍ തയ്യാറായില്ല. തെറ്റ് ചെയ്തിട്ടില്ലെന്നും സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നും തിലകന്‍ ഉറച്ച നിലപാടെടുത്തു. ഇതോടെ സിനിമയില്‍ നിന്നും തിലകനെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തി.
ഒഴിക്കാൻ പല കളികളും
ഇന്ത്യന്‍ റുപ്പിയിലും ഉസ്താദ് ഹോട്ടലിലുമെല്ലാം തിലകനെ അഭിനയിപ്പിക്കാതിരിക്കാന്‍ സംവിധായകരായ രഞ്ജിത്തിനും അന്‍വര്‍ റഷീദിനും മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. വിലക്ക് നേരിട്ട കാലത്ത് അന്നത്തെ ജനറല്‍ സെക്രട്ടറി ആയിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്താണ് ദിലീപിനെ തിരിച്ചെടുത്ത പുതിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.
മോഹൻലാലിന് അയച്ച കത്ത്
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിലകന്‍ മോഹന്‍ലാലിന് ഈ കത്ത് അയച്ചിരിക്കുന്നത്. തന്നെ ഏകപക്ഷീയമായാണ് അമ്മ പുറത്താക്കിയത് എന്ന് കത്തില്‍ തിലകന്‍ ആരോപിക്കുന്നു. തലസ്ഥാനത്തെ ഒരു വിഭാഗം സിനിമാ രാജാക്കന്മാരാണ് തന്നെ വിലക്കിയതിന് പിന്നിലെന്നും കത്തില്‍ പറയുന്നു. ഗണേഷ് കുമാറിന് എതിരെയും ഗുരുതരമായ ആരോപണങ്ങളുണ്ട് കത്തില്‍.
ഗണേഷിനെതിരെ ആരോപണം
ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണവും വധഭീഷണിയും തനിക്ക് നേരെ ഉണ്ടെന്നും തിലകന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലും അമ്മയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. ക്രിമിനല്‍ കേസിലെ പ്രതിയായ ദിലീപിന് ലഭിച്ച പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകളായ സോണിയ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമയുടെ കോടാലിയാണ് അമ്മയെന്ന് തിലകന്‍ നേരത്തെ പറഞ്ഞത് ശരിവെക്കുന്ന തലത്തിലാണ് കാര്യങ്ങള്‍.
ദിലീപിന്റെ സാന്നിധ്യം
തിലകനെ സിനിമയില്‍ നിന്നും വിലക്കിയതിന് പിന്നിലും ദിലീപിന്റെ സാന്നിധ്യമുണ്ടെന്ന് നേരത്തെ സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതിനാല്‍ സീരിയലില്‍ അഭിനയിക്കാനൊരുങ്ങിയ തിലകനെ അതിനും ചിലര്‍ സമ്മതിക്കുകയുണ്ടായില്ല. ദിലീപ് അടക്കമുള്ളവര്‍ ചാനലുകളില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തുകയുണ്ടായി.