ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലാഭം കൊയ്ത് തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിന് ഗുണം ചെയ്യുന്നു. നിലവിൽ ഇന്ധനം നിറക്കാനായി ശ്രീലങ്കൻ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ ആണ് ഇന്ധനം നിറക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
തിരുവനന്തപുരത്ത് മുംബൈ മോഡല്‍ മോഷണം; പോലീസ് എത്തിയപ്പോള്‍ വന്‍ ട്വിസ്റ്റ്
നിലവിൽ അദാനി എയർപോർട്ട്‌സിന്റെ നിയന്ത്രണത്തിലാണ് തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇവിടെ വിമാനം പാർക്ക് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും നൽകുന്ന ഫീസ് വൻ സാമ്പത്തിക നേട്ടമാണ് വിമാനത്താവളത്തിന് ഉണ്ടാക്കുന്നത്. കൂടാതെ ഇന്ധന നികുതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വരുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ധനം നിറക്കാനായി മാത്രം എത്തുന്ന വിമാനത്തിൽ യാത്രക്കാരെ കയറാൻ അനുവദിക്കില്ല. പക്ഷെ വേണമെങ്കിൽ ക്യാബിൻ ക്രൂവിനെ മാറ്റാൻ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. ദീർഘദൂര വിമാനങ്ങൾ ഒരേസമയം 100 ടണ്ണിലധികം ഇന്ധനമാണ് ഇവിടെ നിന്ന് നിറയ്ക്കാറ്. കടുത്ത ഇന്ധനക്ഷാമം കാരണം ശ്രീലങ്കയിൽ നിന്നുള്ള പല അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവച്ചെങ്കിലും ലാഭകരമായതിനാൽ മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും സർവീസ് തുടരുകയാണ്.
അടുത്തിടെ കൊളംബോയിൽ നിന്ന് മെൽബണിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. കൊളംബോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള മറ്റൊരു വിമാനവും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറച്ചിരുന്നു. ജൂൺ 1, 2 തീയതികളിൽ മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും നാല് വിമാനങ്ങൾ കൂടി തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നിറയ്ക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിനേക്കാൾ കുറഞ്ഞ ദൂരവും ഇന്ധന വിലക്കുറവുമാണ് ശ്രീലങ്കൻ എയർലൈൻസിനെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്നത്. കൊളംബോ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ദൂരമുള്ളത്.
ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍
തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ നൽകുന്ന അതേ വിലയാണ് ശ്രീലങ്കൻ എയർലൈൻസും ഇന്ധനത്തിന് നൽകുന്നത്. നിലവിൽ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ പതിമൂന്നിനാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. അടുത്ത 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇപ്പോൾ അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ്.
Recommended Video