മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും 'ദ ഹിന്ദു' ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ 'സതി' ഭവനത്തിലായിരുന്നു അന്ത്യം. തിരുവനന്തപുരം കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു.
ദീർഘനാളായി ഹിന്ദു ദിനപത്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുൻ ഭാരവാഹിയായിരുന്നു.പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു എസ് എസ് (അധ്യാപിക,കോട്ടൺഹിൽ സ്കൂൾ, തിരുവനന്തപുരം). മകൻ: നാരായൺ എസ് എ (റിലയൻസ് പെട്രോളിയം, ഗുജറാത്ത്).സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അനിൽ രാധാകൃഷ്ണൻ്റെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിൻ്റെ നിര്യാണം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമെന്ന് ഗവർണർ അനുശോചിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അനിലിൻ്റെ മരണത്തിൽ അനുശോചിച്ചു.മാധ്യമപ്രവർത്തനത്തിൻ്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.അദ്ദേഹത്തിൻ്റെ ആകസ്മിക വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മന്ത്രിമാർ,എംഎൽഎമാർ, സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,മുൻ എം പി ഡോ.എ സമ്പത്ത് തുടങ്ങിയവർ അനിൽ രാധാകൃഷ്ണൻ്റെ മരണത്തിൽ അനുശോചിച്ചു.