'പരിചയമില്ലാത്ത ആൾക്കൊപ്പം ഒരു പെണ്ണിനെ പറഞ്ഞയക്കുമോ'? പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് നടൻ മധു
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ വിചിത്ര പ്രതികരണവുമായി മുതിർന്ന നടനും അമ്മ സംഘടനയുടെ മുൻ പ്രസിഡണ്ടുമായ മധു. സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നാണ് മധു സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചത്.
നടിക്കൊപ്പം ഒരാളെ കൂടി കാറിൽ വിട്ടിരുന്നുവെങ്കിൽ ഇന്ന് തനിക്ക് ടിവിയിൽ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് പറയുന്ന നടൻ ദിലീപ് ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും പറയുന്നു.
മധുവിന്റെ വാക്കുകള്‍ ഇങ്ങനെ: ''ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ട്. ടിവി ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ട് കേട്ട് മടുത്തു.. ഇതിനൊരു അന്തമില്ലേ''.
''അപ്പോഴൊക്കെ താന്‍ ഒരു കാര്യമേ ആലോചിച്ചിട്ടുളളൂ. താന്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയാണ് എന്ന് പറയരുത്. നമ്മുടെ വീട്ടില്‍ ഉളള കൊച്ചുകുട്ടികളോ യുവതികളോ പ്രായമുളളവരോ ആയിക്കോട്ടെ, സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ. ഇല്ല''.
''നടി ആയിക്കോട്ടെ, ഐഎഎസുകാരി ആയിക്കോട്ടെ, പോലീസുകാരി ആയിക്കോട്ടെ ആരുമായിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല. ആരെയെങ്കിലും കൂടെ വിളിച്ച് കൊണ്ട് പോകും. അടൂര്‍ ഭവാനിയോ അടൂര്‍ പങ്കജമോ പൊന്നമ്മയോ ഇവരാരും തന്നെ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിച്ച് താന്‍ കണ്ടിട്ടില്ല. മേക്കപ്പ് ചെയ്യുന്നവരോ ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്നവരോ വീട്ടിലെ ആരെങ്കിലുമോ കാണും''.
''രാത്രി എന്നല്ല പകല്‍ പോലും ഇവരൊക്കെ ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്നതായി തനിക്ക് അറിയില്ല. ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാര്‍ അവളെ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടി വണ്ടിയില്‍ ഇരുത്തിയിരുന്നെങ്കില്‍ ടിവിയില്‍ ഇത് കണ്ടോണ്ടിരിക്കേണ്ട ഗതികേട് തനിക്ക് വരുമായിരുന്നോ എന്ന് ഓര്‍ക്കാറുണ്ട്. അതേ ആലോചിക്കാറുളളൂ. തനിക്ക് ആരേയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം സത്യം തനിക്ക് അറിയില്ല''.
കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്ക്കെതിരെ ശാന്തിവിള ദിനേശ്
2017 ഫെബ്രുവരി 17ന് ആണ് തെന്നിന്ത്യയിലെ പ്രശസ്തയായ നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. സിനിമാ സംബന്ധമായ ആവശ്യത്തിന് രാത്രി കാറില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുളള ഒരു സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ശേഷം നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് സമീപത്ത് ഇറക്കി വിട്ടു.
നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് പള്‍സര്‍ സുനി അടക്കമുളളവരും അറസ്റ്റിലായി. നടിയെ ആക്രമിച്ചത് കൊട്ടേഷന്‍ പ്രകാരമാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയോടെയാണ് കേസിലെ വഴിത്തിരിവ്. ജൂണ്‍ 10ന് ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തു.. താര സംഘടനയായ അമ്മ അടക്കം സിനിമയിലെ വലിയൊരു വിഭാഗം ദിലീപിനെ പിന്തുണച്ചത് വന്‍ വിവാദമായിരുന്നു.
Recommended Video