കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ ആർഷ പങ്കുവെച്ചു! തൊടുപുഴ കൂട്ടക്കൊലയിൽ പുതിയ വിവരങ്ങൾ
വണ്ണപ്പുറം: നന്തന്‍കോട് നാല് പേരെ കൊലപ്പെടുത്തി കത്തിച്ച കേസിലാണ് ആഭിചാര സേവ കേരളത്തെ പേടിപ്പെടുത്തിയിട്ടുള്ളത്. പിന്നാലെ തൊടുപുഴ കമ്പക്കാനത്തെ നാലംഗ കുടുംബത്തിന്റെ കൊലപാതകത്തിലും അഭിചാര ക്രിയകള്‍ക്കും മന്ത്രവാദത്തിനും ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു.
കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോവുന്നത്. കൃഷ്ണന്റെ വീട്ടില്‍ രാത്രികാലങ്ങളില്‍ ആഢംബര കാറുകളില്‍ വന്നുപോയവരെ കുറിച്ചും അന്വേഷണം നടക്കുന്നു. ഏഴ് നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോകുന്നത്.
ദുരൂഹമായ വീട്
ചുറ്റിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച്, റബ്ബര്‍ തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട് നിന്ന കൃഷ്ണന്റെ വീട്ടില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ പിടിപാടുണ്ടായിരുന്നില്ല. കൃഷ്ണന്‍ മന്ത്രവാദവും പൂജയുമടക്കം ചെയ്യുന്ന ആളായതിനാല്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കാരണത്താലാവാം കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
7 നമ്പുറുകൾ കേന്ദ്രീകരിച്ച്
കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ 18കാരന്‍ അര്‍ജുന്‍, 21കാരി ആര്‍ഷ എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവര്‍ നാല് പേരും ഏഴ് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ ഫോണ്‍ രേഖകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിലൂടെ നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.
രാത്രിയിലെ ഫോൺവിളികൾ
സംഭവ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. കാരണം അന്ന് രാത്രി 10.53 വരെ ആര്‍ഷ വാട്‌സആപ്പിലുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ സമയത്ത് ആര്‍ഷ കൂട്ടുകാരില്‍ ചിലരെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതക ദൃശ്യം
അതിനിടെ ആര്‍ഷയെ കുറിച്ച് അധ്യാപകര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കൊലപാതകത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. രണ്ടാഴ്ച മുന്‍പ് തൊടുപുഴ ഗവ. ബിഎഡ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്ത് അറുത്ത് കൊല്ലുന്ന ദൃശ്യം ആര്‍ഷ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ ആര്‍ഷയെ താക്കീത് ചെയ്തിരുന്നതായാണ് വിവരം.
ക്ലാസ്സിലിരുന്ന് കരഞ്ഞു
മാത്രമല്ല കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസ്സിലിരുന്ന് കരയുന്നത് കണ്ടതായും സഹപാഠികള്‍ വെളിപ്പെടുത്തുന്നു. അധ്യാപകര്‍ അന്വേഷിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തിയിട്ടാണെന്നായിരുന്നു മറുപടി. ആര്‍ഷ ആരെയൊക്കെയോ ഭയപ്പട്ടിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ആയിരുന്ന ആര്‍ഷ ഒരു മാസത്തോളമായി ക്ലാസ്സില്‍ പോകുന്നുവെങ്കിലും ആരോടും വലിയ അടുപ്പം കാട്ടിയിരുന്നില്ലെന്നും വിവരമുണ്ട്.
ഫോൺ വിവരങ്ങൾ ശേഖരിക്കുന്നു
പലപ്പോഴും വിഷാദഭാവത്തിലായിരുന്നു ആര്‍ഷ. തുടര്‍ന്ന് അധ്യാപകര്‍ ആര്‍ഷയുടെ അമ്മയെ വിളിച്ച് സംസാരിക്കുകയും ഉള്‍വലിയുന്ന ഈ സ്വഭാവം മാറ്റം വരുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ആര്‍ഷ ഫോണില്‍ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വീട്ടിലേക്ക് വന്നവർ
ഈ കുടുംബവുമായി പരിചയമുള്ള ആരോ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കാരണം കൊലപാതകികള്‍ അകത്ത് കടന്നിരിക്കുന്നത് വാതില്‍ തകര്‍ത്തല്ല. പൂജയ്ക്കും മറ്റുമായി പതിവായി ആഢംബര വാഹനങ്ങളില്‍ വന്നിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പല ദിവസങ്ങളിലും ഒന്നിലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ വരാറുണ്ടത്രേ.
ആരോടും അടുപ്പമില്ല
ഇവരില്‍ ചിലര്‍ വീട്ടില്‍ തങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. കൃഷ്ണന്റെ വീട്ടിലേക്കുള്ള വഴി ഒറ്റപ്പെട്ട് കിടക്കുന്നതിനാല്‍ ആരാണ് വരുന്നതെന്നും പോകുന്നതെന്നും നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വീട്ടിലുള്ളവര്‍ അയല്‍ക്കാരോടും ബന്ധുക്കളോടും സംസാരിക്കുന്നതടക്കം കൃഷ്ണന്‍ വിലക്കിയിരുന്നു എന്നാണ് വിവരം. സ്വന്തം വീട്ടുകാരോട് പോലും ഇവര്‍ അടുപ്പം സൂക്ഷിച്ചിരുന്നില്ലത്രേ.
രാഷ്ട്രീയത്തിലും താൽപര്യം
നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതു പ്രവര്‍ത്തനത്തിലും താല്‍പര്യമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡണ്ടായിരുന്നു കൃഷ്ണന്‍ എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുപരിപാടികളിലൊക്കെ ഇയാള്‍ കൃത്യമായി പങ്കെടുക്കുകയും ചെയ്തിരുന്നുവത്രേ.
Recommended Video
സ്വത്ത് തർക്കമാണോ കാരണം
ആഭിചാര ക്രിയകള്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെങ്കില്‍, കുടുംബത്തിലെ സ്വത്ത് തര്‍ക്കമായിരിക്കുമോ കൊലപാതക കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൃഷ്ണന്റെ ബന്ധുക്കളേയും അടുത്ത കാലത്തായി ഇവരുടെ വീട്ടിലെത്തിയ അപരിചിതരേയും പോലീസ് ചോദ്യം ചെയ്യും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.