പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്
യുവമോർച്ച യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള നടത്തിയ പ്രസംഗം പാർട്ടിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. യുവതികൾ കയറിയാൽ ശബരിമല നട അടയ്ക്കാൻ താൻ തന്ത്രിയ്ക്ക് നിയമോപദേശം നൽകിയെന്നും ശബരിമല ബിജെപിക്ക് കിട്ടിയ സുവർണാവസരം ആണെന്നുമടക്കമുളള ശ്രീധരൻ പിളളയുടെ പ്രസ്താവനയാണ് വലിയ കോലാഹലമുണ്ടാക്കിയിരിക്കുന്നത്.
കോടതിയലക്ഷ്യക്കേസിലെ പ്രതികൾ തമ്മിലുളള സംസാരമാണ് എന്ന ശ്രീധരൻ പിളളയുടെ ന്യായീകരണം നിലനിൽക്കുന്നതല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം നട അടയ്ക്കുമെന്ന് പറഞ്ഞ സംഭവത്തിന് ശേഷം മാത്രമാണ് കോടതിയലക്ഷ്യക്കേസിനുളള നീക്കം നടക്കുന്നത്. ശ്രീധരൻ പിള്ളയുടെ വാദങ്ങൾ പൊളിച്ചടുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഈ വക്കീൽ ആപത്ത്
കേസിൽ തോറ്റ കക്ഷിയെ കോടതിയലക്ഷ്യത്തിന് പ്രേരിപ്പിക്കുന്ന വക്കീൽ നിയമവാഴ്ച നിലനിൽക്കുന്ന സമൂഹത്തിന് ആപത്താണ്. അതുകൊണ്ടു തന്നെ ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാകുന്നത് തടയാൻ തന്ത്രിയെ പ്രേരിപ്പിച്ചുവെന്ന ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ ഈ രാജ്യത്തെ നിയമവാഴ്ച അട്ടിമറിക്കാൻ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഒന്നാന്തരം തെളിവാണ്.

തന്ത്രിക്ക് ധൈര്യം കൊടുത്തെന്ന്
കോടതി വിധി നടപ്പാക്കുന്നതു തടയാൻ തങ്ങൾ പതിനായിരക്കണക്കിന് പ്രവർത്തകർ രംഗത്തുണ്ട്, അതുകൊണ്ട് തന്ത്രി പേടിക്കേണ്ടതില്ല എന്ന് താൻ ധൈര്യം കൊടുത്തു എന്നാണ് ശ്രീധരൻ പിള്ള തന്റെ പാർടി നേതാക്കൾക്കു മുന്നിൽ അവകാശപ്പെട്ടത്. സുപ്രിംകോടതി വിധി നടപ്പാക്കുന്നതു ആൾക്കൂട്ടത്തെ അണിനിരത്തി തടയാൻ നേതൃത്വം നൽകിയവരെല്ലാം നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടതുണ്ട്.

വിശദീകരണം നിലനിൽക്കില്ല
അദ്ദേഹം ഇന്ന് പത്രസമ്മേളനത്തിൽ നൽകിയ വിശദീകരണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ല. നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് ശ്രീധരൻ പിള്ളയ്ക്കും തന്ത്രിയ്ക്കുമെതിരെ കോടതിയലക്ഷ്യക്കേസു വന്നത്. തന്ത്രിയെ കോടതിയലക്ഷ്യത്തിന് ശ്രീധരൻ പിള്ള പ്രേരിപ്പിക്കുന്ന സമയത്ത് ഇരുവർക്കുമെതിരെ കോടതിയലക്ഷ്യക്കേസുണ്ടായിരുന്നില്ല.

വിവാദം ബിജെപിയുടെ സൃഷ്ടി
അതുകൊണ്ടുതന്നെ കേസിലെ കൂട്ടുപ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയതാണ് എന്ന അദ്ദേഹത്തിന്റെ വാദമൊക്കെ, കളവു പിടിക്കപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ കാട്ടുന്ന അഭ്യാസങ്ങൾ മാത്രമാണ്. ശബരിമലയിലെ വിവാദം ബിജെപിയുടെ സൃഷ്ടിയാണ് എന്ന വിമർശനം ശരിവെയ്ക്കുന്നതാണ് യുവമോർച്ചാ യോഗത്തിലെ ശ്രീധരൻ പിള്ളയുടെ പ്രസംഗം. എങ്ങനെയും കേരളത്തിൽ ഒരു കലാപം സൃഷ്ടിക്കാൻ ആറ്റുനോറ്റിരുന്നവർ ശബരിമലയെ സംബന്ധിച്ച സുപ്രിംകോടതി വിധിയെ അതിനുള്ള അവസരമാക്കുകയായിരുന്നു.

കെട്ടിയത് മനക്കോട്ടകൾ
ബിജെപിയുടെ ആ ഗൂഢപദ്ധതിയാണ് ശ്രീധരൻ പിള്ളയുടെ നാവിൽനിന്നു കേരളജനത കേട്ടത്. ഇക്കണ്ട അക്രമങ്ങളൊക്കെ കാട്ടിക്കൂട്ടിയതു വഴി എന്തൊക്കെയോ നേടിയെന്നാണ് ശ്രീധരൻ പിള്ള യുവമോർച്ചായോഗത്തിൽ അവകാശപ്പെട്ടത്. പ്രസംഗത്തിലെ മുക്കാലേ മുണ്ടാണിയും സ്വന്തം നേതൃത്വത്തെക്കുറിച്ചുള്ള ആത്മപ്രശംസയാണ്. കെട്ടിയതൊക്കെ മനക്കോട്ടകളായിരുന്നുവെന്ന് അദ്ദേഹത്തിന് വൈകാതെ ബോധ്യമാകും.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications