തൊണ്ടി സഹിതം പിടിക്കപ്പെട്ടിട്ടും ജാള്യതയില്ല, കെ സുരേന്ദ്രനെ പഞ്ഞിക്കിട്ട് മന്ത്രി തോമസ് ഐസക്
പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനെത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് കെപി ശശികലയുടേയും കെ സുരേന്ദ്രന്റെയും അറസ്റ്റോടെ സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അറസ്റ്റുകള്‍ ഇനിയും പോലീസ് തുടരും. നേതാക്കന്മാരുടെ അറസ്റ്റുകളിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുളള ശ്രമത്തിലാണ് അതിനിടെ ബിജെപി.
സുപ്രീം കോടതിയും ഭരണഘടനയും അനുവദിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെ സമരം നടത്തുന്നവരാണ് തങ്ങളുടെ ആളുകള്‍ അറസ്റ്റിലാകുമ്പോള്‍ ഭരണഘടന നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തേയും ആരാധനാസ്വാതന്ത്ര്യത്തേയും കുറിച്ച് പ്രസംഗിക്കുന്നത്. സുരേന്ദ്രന്‍ ഒരുപടികൂടി കടന്ന് പോലീസ് ഇരുമുടിക്കെട്ട് നിലത്തിട്ടെന്ന് പറഞ്ഞ് മതവികാരം ആളിക്കത്തിക്കാനും ശ്രമം നടത്തി. സുരേന്ദ്രനെ പഞ്ഞിക്കിട്ടിരിക്കുകയാണ് മന്ത്രി തോമസ് ഐസക്.
ഇരുമുടിക്കെട്ട് ആയുധം
ഇരുമുടിക്കെട്ടോടു കൂടിത്തന്നെയാണ് നിലയ്ക്കലില്‍ പോലീസ് നിര്‍ദേശം ലംഘിക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചത്. നാഴികയ്ക്ക നാല്‍പ്പത് വട്ടമെന്നോണം ഇരുമുടിക്കെട്ട് എന്ന് ആവര്‍ത്തിക്കുന്ന സുരേന്ദ്രനെ ചാനല്‍ ദൃശ്യങ്ങളിലടക്കം കാണാം. പോലീസിന്റെ ഭാഗത്ത് നിന്നും ഇരുമുടിക്കെട്ടിനെ ബാധിക്കുന്ന എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് വലിയ വിഷയമായി സര്‍ക്കാരിനെതിരെ ആളിക്കത്തിക്കാനുളള അവസരമാകുമായിരുന്നു ബിജെപിക്ക്.
സുരേന്ദ്രൻ പറഞ്ഞത് കളളം
എന്നാല്‍ അതുണ്ടായില്ല. പോലീസ് ഇരുമുടിക്കെട്ടില്‍ തൊടാതെ ശ്രദ്ധിച്ചു. എന്നാല്‍ സുരേന്ദ്രന്‍ സ്‌റ്റേഷനില്‍ നിന്ന് പുറത്ത് വന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് പോലീസുകാര്‍ ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടി എന്നായിരുന്നു. ഇത് കള്ളമാണ് എന്ന് നിമിഷങ്ങള്‍ക്കുളളില്‍ തന്നെ തെളിഞ്ഞു. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ പുറത്ത് വിട്ടു.
ദൃശ്യങ്ങൾ പുറത്ത്
സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് താഴെയിടുകയും പോലീസുകാര്‍ അതെടുത്ത് കൊടുക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി വലിയ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. പോലീസുമായുളള പിടിവലിക്കിടെയാണ് ഇരുമുടിക്കെട്ട് താഴെപ്പോയത് എന്നാണ് പ്രതിരോധത്തിന് ബിജെപിക്കാര്‍ ഉയര്‍ത്തുന്ന വാദം. സുരേന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തേച്ചൊട്ടിച്ച് ഐസക്
അതിനിടെയാണ് സുരേന്ദ്രനെ തോമസ് ഐസക് തേച്ചൊട്ടിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.
കള്ളം പറഞ്ഞിട്ടും ജാള്യതയില്ല
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തൻ്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിൻറെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ല.
സുരേന്ദ്രൻ പ്രതിക്കൂട്ടിൽ
ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്. കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാർത്ഥ വിശ്വാസികൾ വിധിക്കട്ടെ.
ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്