വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം, കാർ പുർണ്ണമായും തകർന്നു, 2 പേരുടെ നില ഗുരുതരം!
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വടകരയിലുള്ള കൈനാട്ടിയിലാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടു പേരുടേയും നില ഗുരുതരമാണ്. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തലശ്ശേരി കുറിച്ചിയിൽ പറയങ്ങാട്ട് ഹാരിസ് -താഹിറ ദമ്പതികളുടെ മകൻ സഹീർ(20),പുന്നോൽ റൂഫിയ മൻസിൽ നൗഷാദ്-റൂഫിയ ദമ്പതികളുടെ മകൻ നിഹാൽ(22),പുന്നോൽ കുറിച്ചിയിൽ സൈനബാഗിൽ ഇസ്മായിൽ-ഫൈറൂസി ദമ്പതികളുടെ മകൻ അനസ്(19)എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 7.20 ഓടെയാണ് സംഭവം.രാത്രി ഒമ്പതരയോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.അപകടത്തിൽ പരുക്കേറ്റ തലശ്ശേരി ടെംപിൾ ഗേറ്റിൽ കുറിച്ചിയിൽ സുലൈഖ മഹലിൽ മുഹമ്മദ് തലാട്ട് ഇക്ബാലിന്റെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതോടെയാണ് പോലീസ് തലശ്ശേരി പോലീസുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചത്. ഇതേ തുടർന്ന് ബന്ധുക്കൾ എത്തിയ ശേഷം മരിച്ചവരെ തിരിച്ചറിഞ്ഞു.
ഇഖ്ബാലിനേയും,പരുക്കേറ്റ തൊൽഹത്ത് എന്ന യുവാവിനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എല്‍ 58 ബി 3158 മാരുതിസ്വിഫ്റ്റ് കാറും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ എല്‍ 11 ബിഇ 6196 കണ്ടെയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.നാട്ടുകാരും, ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് കാറിനകത്തുള്ളവരെ പുറത്തേക്ക് എടുത്ത് ആശുപത്രിയിൽ എത്തിച്ചത് .കാറിനകത്തുള്ള അഞ്ചുപേരില്‍ 3 പേര്‍ അപകട സ്ഥലത്ത് വെച്ച് മരണമടഞ്ഞു.