ആ മൂന്നു പേരുടെ ഇടപെടൽ നിർണായകമായി!! ദിലീപിനെ കുടുക്കിയതിനു പിന്നിലെ മൂന്ന് കരുത്തർ....!
ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഒത്തുതീർപ്പാക്കപ്പെടുകയോ ഒതുക്കുകയോ ചെയ്യേണ്ടിയിരുന്ന കേസിൽ കൃത്യസമയത്തെ ഇടപെടലിലൂടെ പ്രതി ആരാണെന്ന് കണ്ടെത്താൻ സഹായിച്ചതും ആ മൂന്നു പേരുടെ ഇടപെടൽ തന്നെയായിരുന്നു.
കൊച്ചി: കൊച്ചിയിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിന് സിനിമ സ്റ്റൈലിൽ തന്നെ ക്ലൈമാക്സായിരിക്കുകയാണ്. സംഭവത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അതേസമയം ദിലീപിനെ പോലൊരു വമ്പന്‍ സ്രാവിന്റെ അറസ്റ്റിലേക്ക് നയിച്ചത് മൂന്നു പേരുടെ ശക്തമായ ഇടപെടൽ തന്നെയായിരുന്നു.
ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഒത്തുതീർപ്പാക്കപ്പെടുകയോ ഒതുക്കുകയോ ചെയ്യേണ്ടിയിരുന്ന കേസിൽ കൃത്യസമയത്തെ ഇടപെടലിലൂടെ പ്രതി ആരാണെന്ന് കണ്ടെത്താൻ സഹായിച്ചതും ആ മൂന്നു പേരുടെ ഇടപെടൽ തന്നെയായിരുന്നു. തുടക്കം മുതൽ കേസന്വേഷണത്തിനൊപ്പം നിൽക്കുകയും ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തതോടെയാണ് കേസിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്.
സല്യൂട്ട് ആക്രമണത്തിനിരയായ നടിക്ക്
ആക്രമണത്തിനിരയായ നടിയുടെ നിലപാടുകൾ തന്നെയാണ് മാസങ്ങൾക്കു ശേഷം പ്രതിയുടെ അറസ്റ്റിന് നിർണായകമായത്. ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടും മനഃസാന്നിധ്യം കൈവിടാതെ കേസുമായി മുന്നോട്ടുപോയ നടി സമൂഹത്തിന് മാതൃകതന്നെയാണ്. ദുരനുഭവങ്ങൾ ഏറെ നേരിടേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും പിന്മാറാൻ നടി തയ്യാറായിരുന്നില്ല.
അന്വേഷണത്തിനൊപ്പം
തുടക്കം മുതൽ ആക്രമണത്തിനിരയായ നടി അന്വേഷണത്തിനൊപ്പം സഹകരിക്കുന്നുണ്ടായിരുന്നു. കൃത്യമായ വിവരങ്ങൾ നൽകി അന്വേഷണ സംഘത്തിനൊപ്പം സഹകരിച്ചിരുന്നു. ഒരു ഘട്ടത്തിൽ കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ പുറത്തു വന്നപ്പോഴും അന്വേഷണ സംഘത്തെ തള്ളിപ്പറയാതെയും അവിശ്വസിക്കാതെയും അന്വേഷണത്തിന് ഒപ്പം നിന്നിരുന്നു.
പ്രതിശ്രുത വരന്റെ പിന്തുണ
വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു നടി ആക്രമിക്കപ്പെട്ടത്. വിവാഹം ഉറപ്പിച്ച സമയമായതിനാൽ കേസും നൂലാമാലകളും ഒഴിവാക്കാമായിരുന്നു. മാത്രമല്ല ഇതിനു പിന്നാലെ ഉണ്ടാകാൻ സാധ്യതയുള്ള അപമാനങ്ങൾ പരിഗണിച്ചും പിന്മാറാമായിരുന്നു. എന്നാൽ ഇതിനൊന്നും വഴങ്ങാതെ നടി ശക്തമായി കേസുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിന് പൂർണ പിന്തുണയുമായി പ്രതിശ്രുത വരനും കുടുംബവും ഒപ്പമുണ്ടായിരുന്നു.
പിടി തോമസിന്റെ ഇടപെടൽ
നടിക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ പിടി തോമസ് എംഎല്‍എയുടെ ഇടപെടലുകളും കേസിൽ നിർണായകമായി. സംഭവം അറിഞ്ഞപ്പോൾ തന്നെ സംവിധായകൻ ലാലിന്റെ വീട്ടിലെത്തി നടിയിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ച് കൃത്യമായ ഇടപെടൽ നടത്തിയത് പിടി തോമസായിരുന്നു. ദിലീപിന്റെ അറസ്റ്റ് വരെ പിടി തോമസ് എല്ലാ പിന്തുണയുമായി നടിക്കൊപ്പമുണ്ടായിരുന്നു.
ധൈര്യം കൊടുത്ത് ഒപ്പം
കേസുമായി മുന്നോട്ടു പോകാൻ നടിക്ക് ധൈര്യം പകർന്നതിൽ പിടി തോമസും ഉണ്ടായിരുന്നു. കേസന്വേഷണം അയയുന്ന ഘട്ടങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുകയും ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തതു കൊണ്ട് പിടി തോമസ് ഒപ്പം ഉണ്ടായിരുന്നു.
നിർണായകമായി മഞ്ജുവാര്യർ
നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവാര്യരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സിനിമ മേഖലയിലെ വനിത സംഘടനയുടെ ഇടപെടലും കേസന്വഷണത്തിൽ നിർണായകമായിരുന്നു. നടി കൂടി അംഗമായ സിനിമാ സംഘടനയായ അമ്മയിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാതിരിന്നതോടെയായിരുന്നു വനിത സംഘടനയുമായി മഞ്ജുവാര്യർ രംഗത്തെത്തുന്നത്. കേസന്വേഷണത്തിൽ നിർണായക സ്വാധീനമാകാൻ സംഘടനയ്ക്ക് കഴിഞ്ഞു.
ഗൂഢാലോചനയെ കുറിച്ച് സംശയം
നടിക്കെതിരായ ആക്രമണത്തിനു പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വെളിപ്പെടുത്തൽ കേസന്വേഷണത്തിൽ നിർണായകമായി. ആക്രമിക്കപ്പെട്ടതിനു പിന്നാലെ ദുഃഖം രേഖപ്പെടുത്താൻ അമ്മയുടെ നേതൃത്വത്തിലുള്ള ചേർന്ന യോഗത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണത്തിന്റെ അവസാന ഘട്ടം വരെ പിമ്തുണയുമായി മഞ്ജു ഉണ്ടായിരുന്നു.
മാധ്യമ ജാഗ്രത
മാധ്യമ ജാഗ്രതയും കേസന്വേഷണത്തിൽ നിർണായകമായി. കേസിന്റെ തുടക്കം മുതൽ ഒടുക്കം വരെ മാധ്യമങ്ങൾ സജീവമായിരുന്നു. കേസന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ മാധ്യമ ജാഗ്രത കൃത്യമായി ഉണ്ടായിരുന്നു.
പോലീസിനും മുഖ്യമന്ത്രിക്കും കൈയ്യടി
പ്രതി വമ്പൻ സ്രാവായിരുന്നിട്ടും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഴുതുകൾ അടച്ച് കുടുക്കിയ കോരള പോലീസിനും പോലീസ് ധൈര്യം പകർന്ന മുഖ്യമന്ത്രിക്കും കൈയ്യടി നൽകണം. തുടക്കത്തിൽ ഗൂഢാലോചന ഇല്ലെന്ന് പിണറായി പറഞ്ഞത് വിവാദമായെങ്കിലും ഏത് ഉന്നതനായാലും രക്ഷപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമായിരുന്നു.