'തൃക്കാക്കരയില്‍ എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു'; പിഴച്ചതും തുണച്ചതും, പറയാനുണ്ട് പത്ത് കാരണങ്ങള്‍
കൊച്ചി: ഒരു മുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, 77ഓളം എംഎല്‍എമാര്‍, 20 മന്ത്രിമാര്‍, കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍. ഇത്രെയാക്കെ സന്നാഹങ്ങളുമായിട്ടായിരുന്നു എല്‍ ഡി എഫ് മണ്ഡലം പിടിക്കാന്‍ തൃക്കാക്കരയിലെത്തിയത്.
എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ വോട്ടുകളില്‍ ചെറിയ ഒരു വര്‍ദ്ധന മാത്രമാണ് എല്‍ ഡി എഫിന് വരുത്താന്‍ സാധിച്ചത്. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകട്ടെ ചരിത്ര ഭൂരിപക്ഷത്തില്‍ പി ടിയുടെ പിന്‍ഗാമിയായി നിയമസഭയിലേക്കെത്തി. എല്‍ ഡി എഫിന് പിഴച്ചതെവിടെയാണ്? യു ഡി എഫിന് കരുത്തായത് എന്താണ് ? ചില കാരണങ്ങള്‍ പരിശോധിക്കാം...
മികവാര്‍ന്ന പ്രവര്‍ത്തന ശൈലി
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ചിട്ടയായ പ്രവര്‍ത്തന ശൈലിയിലൂടെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ഒരോ ബൂത്തിലും ഒരോ വോട്ടും എണ്ണി കൃത്യമായ കണക്കെടുത്ത് യു ഡി എഫ് ഇതുവരെ പുറത്തെടുക്കാത്ത ശൈലിയാണ് തൃക്കാക്കരയില്‍ പ്രയോഗിച്ചത്. എല്‍ ഡി എഫിന്റെ പ്രവര്‍ത്തന ശൈലിയേക്കാള്‍ മുന്നിട്ട് നിര്‍ത്തുന്നതായിരുന്നു യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി. അതിന്റെ ക്രഡിറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അവകാശപ്പെടാം...
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം
ഡോക്ടര്‍ എന്ന നിലയില്‍ മികച്ച ഗ്രാഫുണ്ടെങ്കിലും ഡോ ജോ ജോസഫ് ഒരു മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നില്ല എന്ന അഭിപ്രായം പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് പോലും ജോ ജോസഫ് ഒരു അപരിചിതനായിരുന്നു. ഒരാള്‍ക്ക് വേണ്ടി ചുവരെഴുതിയതിന് ശേഷമാണ് ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിയായുള്ള കടന്നുവരവ്. കൂടാതെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ച് പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരിച്ചടിയായി. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണിതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നു.
പ്രാദേശിക സംഘടന സംവിധാനം
സംസ്ഥാന- കേന്ദ്ര നേതാക്കല്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചെങ്കിലും എല്‍ ഡി എഫിന്റെ പ്രാദേശിക സംഘടന സംവിധാനം ദൂര്‍ബലമായിരുന്നു. പ്രാദേശിക നേതാക്കല്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കണക്കുകള്‍ പോലും പിഴച്ചിരുന്നു. മണ്ഡലത്തിലെ അരാഷ്ട്രീയ വോട്ടുകളെ സ്വാധീനിക്കാന്‍ ജോ ജോസഫിന് കഴിഞ്ഞില്ല.
കരുത്തനായ പിടിയുടെ പ്രതിച്ഛായ
മഹരാജാസിലെ പഴയ കെ എസ് യുക്കാരിയെന്ന എന്ന വിശേഷണം ഉമ തോമസിന് തുടക്കം മുതല്‍ ചാര്‍ത്തി നല്‍കിയെങ്കിലും പി ടിയുടെ പ്രിയ പത്‌നിയെന് ലേബല്‍ യു ഡി എഫിനെ ഭയങ്കരമായി തുണച്ചു. കാരണം, തൃക്കാക്കരയിലെ ജനങ്ങളുമായി പി ടിയുണ്ടാക്കിയ ഹൃദയ ബന്ധം അത്രമേല്‍ വലുതായിരുന്നു. പി ടി ബാക്കിവച്ച സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന വാഗ്ദാനം മാത്രമാണ് ഉമ തൃക്കാക്കരക്കാര്‍ക്ക് നല്‍കിയത്.
സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന വാദം
ജോ ജോസഫിനെ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സഭയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന വാദം പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ചയായി. ഈ ഒരു വാദം, സുറിയാനി ക്രസ്ത്യാനികള്‍ക്കിടെയില്‍ ഭൂരിപക്ഷം വരുന്ന എറണാകുളം - അങ്കമാലി അതിരൂപതക്കാര്‍ക്ക് ഉമയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്ന തിരിച്ചറിവിലേക്ക് എത്തിച്ചു. തൃക്കാക്കരയില്‍ ജോ ജോസഫ് കര്‍ദ്ദിനാള്‍ പക്ഷത്തിന് പ്രിയന്‍ എന്ന പ്രതീതിയാണ് തുടക്കം മുതല്‍ ഉണ്ടാക്കിയെടുത്തത്. കര്‍ദ്ദിനാള്‍ പക്ഷമാകട്ടെ പരമ്പരാഗതമായി യു ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കുന്നവരായിരുന്നു.
വി ഡി സതീശന്റെ നേതൃത്വം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍നെ നേതൃപാഠവത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല. ആരോപണങ്ങളിലും വിവാദങ്ങളിലും കിറു കൃത്യം മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കാണിക്കുന്ന ജാഗ്രതയെയും തന്ത്രങ്ങളെയും മറികടക്കാന്‍ വി ഡി സതീശന്‍ എന്ന നേതാവിന് സാധിച്ചു. കൂടാതെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ സജീവമായി മണ്ഡലത്തില്‍ എത്തിക്കാന്‍ സാധിച്ചത് യു ഡി എഫിന് ഗുണം ചെയ്തു.
കെ റെയിലും കല്ലിടലും
വികസനമെന്ന വാദം ഉന്നയിച്ച് മണ്ഡലത്തില്‍ കെ റെയില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ വോട്ടര്‍മാരുടെ മനസില്‍ ഓടിയെത്തിയത് കെ റെയിലും അതിന്റെ കല്ലിടലുമായിരുന്നു. തിരഞ്ഞെടുപ്പ് അടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്നത് പോലെ കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയത് വോട്ടര്‍മാര്‍ക്കുള്ളില്‍ സംശയം ജനിപ്പിച്ചു.
യുഡിഎഫിന്റെ ചെക്ക്
വികസനത്തിന്റെ വക്താക്കള്‍ ഇടതുപക്ഷമാണെന്ന വാദത്തെ പൊളിച്ചടുക്കുന്നതായിരുന്നു യു ഡി എഫിന്റെ വികസന രാഷ്ട്രീയ തന്ത്രം. കൊച്ചി മെട്രോ, നെടുമ്പാശേരി വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്രറു സ്റ്റേഡിയം, ഇന്‍ഫോ പാര്‍ക്ക്, ഗോ ്ശ്രീ പാലം തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് യു ഡി എഫ് ആണെന്ന വാദം വോട്ടര്‍മാര്‍ക്കുള്ളില്‍ സ്വാധീനിച്ചു. കെ റെയിലില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന ആത്മവിശ്വാസ കുറവ് യു ഡി എഫ് വേണ്ട രീതിയില്‍ മുതലെടുത്തു.
കെ വി തോമസും ഇടതുപക്ഷവും
കോണ്‍ഗ്രസുമായി അതൃപ്തിയിലുള്ള കെ വി തോമസിനെ ഉയര്‍ത്തിക്കാട്ടിയ എല്‍ ഡി എഫിന്റെ നിലപാട് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കി. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ വി തോമസിന്റെ സാന്നിദ്ധ്യം അര്‍ബന്‍ വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കിയെന്ന കാര്യത്തില്‍ സംശയമില്ല. അധികാര മോഹികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇടതുപക്ഷത്തില്‍ വളര്‍ന്നെന്ന പ്രചാരണം ശക്തമായി തിരിച്ചടിച്ചു.
ട്വന്റി-20യും തൃക്കാക്കരയും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണ്യമായി വോട്ട് നേടാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ഈ വോട്ട് എങ്ങോട്ടേക്ക് പോകുമെന്ന സംശയം തുടക്കം മുതല്‍ നിലനിന്നു. യു ഡി എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടില്ലെഹ്കിലും എല്‍ ഡി എഫിന് വോട്ട് ചെയ്യരുതെന്ന പ്രചാരണം അവസാന ഘട്ടത്തില്‍ ശക്തമായി നടന്നു. ട്വന്റി 20 അണികള്‍ അവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ഈ ആവശ്യം ശക്തമായി ഉന്നയിച്ചു.
Recommended Video