'അടുത്ത തെരഞ്ഞെടുപ്പിന് പ്രാധാന്യം'; തൃക്കാക്കരയിൽ ട്വന്റി ട്വന്റി ഇത്തവണ മത്സരിക്കില്ല
കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വൻ്റി ട്വൻ്റി ജനവിധി തേടില്ല. ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറി ട്വന്റി ട്വന്റിയും രംഗത്ത് വന്നത്. ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം.
അതേസമയം, അധികാര സ്ഥാനം ലക്ഷ്യമിട്ട് തെരഞ്ഞടുപ്പിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് വിവരങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന ഫലത്തിൽ സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ലെന്ന തീരുമാനം എടുത്തത്.
ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി രംഗത്ത് വന്നത്. ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അതിനാണ് പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കെന്ന തീരുമാനം പതിനഞ്ചാം തീയതി പ്രഖ്യാപിക്കും. അതേസമയം, കേരളത്തിൽ ഇപ്പോഴും ചർച്ച വിഷയമാകുന്നു സിൽവർ ലൈനും രാഷ്ട്രീയ കൊലപാതക പരമ്പരകളും ഉപതെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയം ആകുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
അതിനാൽ തന്നെ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടേണ്ടെന്ന നിലപാടാണ് ആം ആദ്മി സ്വീകരിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് കളത്തിലേക്ക് ആം ആദ്‌മി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് ട്വന്റി-20 വ്യക്തമാക്കിയിരുന്നു. നിലവിൽ ട്വന്‍റി ട്വന്‍റി വിവിധ വിഷയങ്ങൾ സംബന്ധിച്ച് സര്‍ക്കാരിനെ എതിർത്ത് നിൽക്കുകയാണ്. കേരളത്തിലെ ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല വരാനിരിക്കുന്ന തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്. രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ ഒട്ടും പ്രധാന്യമില്ല.
അതിനാൽ, ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനമെന്ന് പാർട്ടി വ്യക്തമാക്കി. അതേസമയം, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അതേ ദിവസം, വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്: 'ഇവിടെ നീതി പുലരണം, ഞാൻ അതിജീവിതക്കൊപ്പം' - ജോ ജോസഫ്
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റിയ്ക്ക് വേണ്ടി ജനവിധി തേടിയത് ഡോക്ടര്‍ ടെറി തോമസ് ആയിരുന്നു. എന്നാൽ, പാർട്ടിയ്ക്ക് തൃക്കാക്കരയില്‍ നേടാൻ കഴിഞ്ഞത് 13773 വോട്ടുകൾ ആയിരുന്നു. എന്നാൽ, ആം ആദ്മി പാർട്ടിയും, ട്വൻ്റി ട്വൻ്റിയും പിന്മാറിയതോടെ തൃക്കാക്കരയില്‍ ഇനി കാണാൻ പോകുന്നത് ത്രികോണ പോരാട്ടമെന്ന കാര്യത്തിൽ സംശയം ഇല്ല.