തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 'എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന പ്രചരണമാണ് വേണ്ടത്'; - മുഖ്യമന്ത്രി
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തെരഞ്ഞെടുപ്പിലെ പ്രചരണങ്ങളിൽ സജീവമായി പ്രവർത്തിക്കണം എന്ന് നേതാക്കൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. യു ഡി എഫിന്റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. ഇത് തിരിച്ചു പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ ഡി എഫ് ജയിക്കേണ്ട മണ്ഡലമെന്ന തരത്തിലായിരിക്കണം പ്രചരണം നടക്കേണ്ടത്. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ഉന്നത നേതാക്കളുമായി ഫോണിലൂടെയാണ് തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്തത്.
അതേസമയം, സി പി എമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും എൽ ഡി എഫ് കൺവീനറും ആയ ഇ പി ജയരാജൻ ആണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രവർത്തനങ്ങളുടെ എല്ലാ ചുമതലകളും നൽകിയിരിക്കുന്നത്. ഇതിന് പുറമേ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കളുമായി ഫോണിലൂടെ ആശയ വിനിമയം നടത്തിയത്.
Recommended Video
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃക്കാക്കരയിൽ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രണ്ടു ദിവസത്തിനകം തന്നെ എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് ഇ പി ജയരാജനും രംഗത്ത് എത്തിയിരുന്നു. ഇത്തവണ എൽ ഡി എഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ ചുമതല എന്നത് ഐശ്വര്യ സമൃദ്ധമായ ഒരു കേരളത്തെ സൃഷ്ടിക്കുക എന്നതാണ്. സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ എൽ ഡി എഫ് തയ്യാറാണ്. കെ. റെയിൽ സംബന്ധിച്ച ചർച്ചകളിൽ വികസനത്തിന് കരുത്ത് ഉയർത്തുമെന്നും സിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങളുടെ വികാരം അനുകൂലമാക്കുമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
അതേസമയം, മെയ് 31 നാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും എന്നാണ് വിവരം. ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. അധികാരം ലക്ഷ്യമിട്ട് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.
അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. മുൻ കെ എസ് യു നേതാവാണ് ഉമ. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രം ആണ് പരിഗണിച്ചത്.