തൃക്കാക്കര സ്വർണ്ണക്കടത്ത്: ലീഗ് നേതാവിന്റെ മകനും കൂട്ടാളിയും കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനായ മുഖ്യപ്രതി ഷാബിന്‍ പിടിയില്‍. ഇയാളുടെ സഹായിയും സിനിമ നിർമാതാവുമായ കെ പി സിറാജുദ്ദീനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്നലെ രാത്രിയോടെ പിടിയിലായ ഇരുവരുടേയും അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും.
ക്രൈംബാഞ്ചിനെ പൂട്ടാനോ പുതിയ നീക്കം: കോടതി അന്വേഷണം ആവശ്യപ്പെട്ട് പരാതി
ദുബായില്‍ നിന്ന് കൊച്ചയിലേക്ക് സ്വര്‍ണം കടത്തിയത് ഷാബിനുവേണ്ടി തന്നെയാണെന്ന നിഗമനത്തിലാണ് കസ്റ്റംസ് നിഗമനം. സ്വര്‍ണമടങ്ങിയ പാര്‍സല്‍ സ്വീകരിക്കാനെത്തി അറസ്റ്റിലായ നകുലിനെ ചോദ്യം ചെയ്തിലൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17 ന് ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെത്തിയ യന്ത്രം പരിശോധനകള്‍ക്ക് ശേഷം തീരുവ അടപ്പിച്ച് പുറത്തേക്ക് വിട്ടിരുന്നു. എന്നാല്‍ ഇതിനിടെ രഹസ്യ വിവരം ലഭിക്കുകയും തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്
മകനുവേണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ നഗരസഭാ വൈസ് ചെയര്‍മാനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്ന് നഗരസഭയിലെ ഇടത് കൌണ്‍സിലർമാർ അറിയിച്ചു. ഷാബിനും സിറാജുദ്ദിനും ചേര്‍ന്നാണ് തൃക്കാക്കര നഗരസഭയിലെ കോൺട്രാക്ട് ജോലികളേറെയും ചെയ്തിരുന്നത്. വൈസ് ചെയര്‍മാന്‍റെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇത് സാധിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു
മുസ്ലിം ലീഗ് നേതാവിനെതിരെ ഉയർന്ന സ്വർണ്ണക്കടത്ത് ആരോപണം തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനാണ് എൽ ഡി എഫ് നീക്കം. സ്വർണക്കടത്തിൽ തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്‌റ്റംസ് ചോദ്യംചെയ്യുന്ന കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്റെ പ്രതികരണം. കേരളത്തില്‍ ലീഗിന്റെ തണലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീംലീഗ്, എസ്ഡിപിഐ പോലുള്ള വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ആർ എസ് എസിനെ സഹായിക്കുന്ന നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
Recommended Video