പൂരാവേശത്തിൽ ഇനി വർണപ്പകിട്ടും.. തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശൂര്‍: ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് ഇന്ന് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. ശക്തന്റെ വാനില്‍ പൂരാവേശത്തിന് തിരികൊളുത്തി വെളിച്ചം വര്‍ണക്കടലിരമ്പം തീര്‍ക്കും. പൂരപ്രേമികളുടെ കാത്തിരിപ്പിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക. ആകാശത്ത് വയലേല പോലെ വിടരുന്ന 'ഗോള്‍ഡ് വയല്‍', ജിമ്മിക്കി കമ്മല്‍, ഡാന്‍സിങ് ഗേള്‍, മെക്‌സിക്കന്‍ ഗോള്‍ഡ് എന്നിവയാണ് പാറമേക്കാവ് പുറത്തെടുക്കുന്നത്.
സൂര്യകാന്തിപ്പൂവും മിന്നാമിന്നിയുമാണ് ഇത്തവണ തിരുവമ്പാടി പുറത്തെടുക്കുന്ന വെറൈറ്റികള്‍. പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനും തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂരുമാണ് വെടിക്കെട്ട് ഒരുക്കുന്നത്. ഒന്നില്‍നിന്നും മൂന്ന് നിലകളായി പൊട്ടിച്ചിതറുന്ന വണ്ടര്‍ ത്രീ അമിട്ടുകളും സാമ്പിളില്‍ പൊട്ടിച്ചിതറും. കുഴിമിന്നല്‍, ഗുണ്ട്, അമിട്ട്, ഓലപ്പടക്കം എന്നിവ ചേര്‍ത്തുവെക്കുന്ന വര്‍ണപ്പൂരമാണ് സാമ്പിള്‍ വെടിക്കെട്ടിന്റെ പ്രത്യേകത.

വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കിയതോടെ പുതിയ ചിട്ടവട്ടങ്ങളും നിബന്ധനകളും പൂരം വെടിക്കെട്ടിന്റെ പഴയ രൗദ്രഭാവം ഇല്ലാതാക്കുമെന്ന് പൂര ആസ്വാദകര്‍ക്ക് പരാതിയുണ്ട്. എങ്കിലും വെടിക്കെട്ടു കമ്പക്കാര്‍ ആകാംക്ഷ ഒട്ടും ചോരാതെയാണ് സാമ്പിള്‍ വെടിക്കെട്ടിനായി കാത്തിരിക്കുന്നത്. കര്‍ശന സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെപോലെ കാണികളെ സ്വരാജ് റൗണ്ടില്‍നിന്നും മാറ്റി നിര്‍ത്തുമെന്നാണ് പോലീസും അധികൃതരും നല്‍കുന്ന സൂചന. രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെ നിയന്ത്രണമുണ്ടായിരിക്കും. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.
ഇന്ന് രാത്രി ഏഴു മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കുക. പാറമേക്കാവ് വിഭാഗമാണ് ഇത്തവണ ആദ്യം സാമ്പിളിന് തീകൊളുത്തുക. വെടിക്കെട്ടു പുരകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.












Click it and Unblock the Notifications