'ഒരു നാട്ടില്‍ ജനക്കൂട്ടം പ്രധാനമന്ത്രിയെ കൊന്നു തിന്നു', പോസ്റ്റിട്ട് വെട്ടിലായി ടിനി ടോം, മാപ്പ്
Recommended Video
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മലയാള സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുളളത്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പ്രതികരണം നടത്തി വെട്ടിലായിരിക്കുകയാണ് നടന്‍ ടിനി ടോം.
കഴിഞ്ഞ ദിവസം ടിനി ടോം ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 1672ല്‍ ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന് തിന്നതിനെ കുറിച്ചാണ് ആ കുറിപ്പില്‍ പറഞ്ഞിരുന്നത്. വെറുതെ പറഞ്ഞുവെന്നേയുളളൂ എന്ന തലക്കെട്ടും കുറിപ്പിന് നല്‍കി. ഇതോടെ ടിനി ടോം പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തു എന്നാരോപിച്ച് സൈബര്‍ ആക്രമണവും തുടങ്ങി. പിന്നാലെ പോസ്റ്റ് പിന്‍വലിച്ച ടിനി ടോം മാപ്പമായി രംഗത്ത് എത്തി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ടിനി മാപ്പ് പറഞ്ഞത്.
പഠിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ
ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' ഞാനൊരു പോസ്റ്റിട്ടു. അത് ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. ഞാനിട്ടത് വേറൊന്നുമല്ല. ഒരു നാട്ടില്‍ നടന്ന ഒരു സംഭവം ആണ്. അത് അമേരിക്കയിലെ ഒരു സുഹൃത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ്. ഞാനിപ്പോഴും നടക്കുന്ന കാര്യങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുകയാണ്. ഈ പൗരത്വ ബില്‍ ടെററിസ്റ്റുകളെ ഒഴിവാക്കാന്‍ വേണ്ടിയിട്ടാണ് എന്നതൊക്കെ പഠിച്ച് കൊണ്ടിരിക്കുന്നതേ ഉളളൂ.
ഇങ്ങനെ ഉപദ്രവിക്കരുത്
ഞാനിട്ടത് ഒരു നാട്ടില്‍ നടന്ന സംഭവമാണ്. അവിടുത്തെ ഒരു ജനക്കൂട്ടം പ്രധാനമന്ത്രിയെ അറ്റാക്ക് ചെയ്തു. അവര് പ്രധാനമന്ത്രിയെ കൊന്നിട്ട് തിന്നു. അത് ചാനലുകാരും സൈബര്‍ ലോകത്തുളളവരും എടുത്ത് തിരിച്ചും മറിച്ചുമാക്കി. എന്നപ്പോലെ സാധാരണക്കാരനായ, ഒരു രാഷ്ട്രീയ വിവേചനവും ഇല്ലാതെ ജീവിക്കുന്ന ഒരാളെ ഇങ്ങനെ ഉപദ്രവിക്കരുത്. താന്‍ പറഞ്ഞതിനെ ചാനലുകാരും സൈബര്‍ സെല്ലുകാരുമൊക്കെ മറിച്ചിടുമ്പോള്‍ പലര്‍ക്കും വേദനിക്കുന്നുണ്ടാവും. അതിന് ക്ഷമ ചോദിക്കുന്നു.
ഒരു പ്രസ്ഥാനത്തിനെതിരെയും പറഞ്ഞിട്ടില്ല
ഞാന്‍ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് മനസ്സിലായി. വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് തെറ്റായിപ്പോയത്. ഞാന്‍ ഉദ്ദേശിച്ചത് അതല്ല. ഞാനുദ്ദേശിച്ചത് ഇന്ത്യയില്‍ ഇതിന് വേണ്ടി അടിയുണ്ടാക്കരുത്. എന്തിനാണ് ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ഒരാളുടെ മനസ്സ് വേദനിപ്പിക്കാനും എനിക്കറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനും മാത്രമേ അറിയൂ. നമ്മള്‍ ചെയ്യുന്ന പരപാടികളൊക്കെ കണ്ടാല്‍ അറിയാം. ഒരിക്കലും ഒരു പ്രസ്ഥാനത്തിന് എതിരെയും ഞാനൊന്നും പറഞ്ഞിട്ടില്ല.
ഒന്നിനും ആഹ്വാനം ചെയ്തിട്ടില്ല
പറഞ്ഞത് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒരിക്കലും ഞാന്‍ പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ല. എന്നെയും എന്റെ അപ്പനേയും എത്ര തെറിവിളിക്കാമോ മാക്‌സിമം തെറി വിളിച്ചോളൂ, കുഴപ്പമില്ല. പക്ഷേ എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞു എന്ന് മാത്രമേ ഉളളൂ. ഒരിക്കലും ഞാനതിന് ആഹ്വാനം ചെയ്തിട്ടില്ല. അത് സൈബര്‍ ആളുകള്‍ തിരിച്ച് വിട്ടിരിക്കുന്നതാണ്. ഒരു നാട്ടില്‍ നടന്ന ഒരു കഥ പോലെ ഞാനിട്ടതാണ്. അതുപോലെ സംഭവിച്ച് കൊണ്ടിരിക്കുന്നു. അത് കണ്ടപ്പോഴാണ് താനിട്ടത്. അല്ലാതെ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു.
ആരോ ടാർജറ്റ് ചെയ്യുന്നു
മലയാളികള്‍ ജാതിയും മതവും ഒന്നും നോക്കാതെ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുളളതാണ്. ഇതിന് മുന്‍പും ഞാന്‍ പറയാത്ത കാര്യം വന്നിട്ടുണ്ട്. മമ്മൂക്കയെ വെച്ച് താന്‍ സിനിമ ചെയ്യുന്നു എന്ന് ഫേസ്ബുക്കില്‍ എല്ലായിടത്തും വന്നു. ഞാന്‍ മനസ്സാ വാചാ കര്‍മ്മണ ഒരിടത്തും പറഞ്ഞിട്ടില്ല, അതിന് തെളിവും ഇല്ല. ഇതുപോലെ ഇടയ്ക്കിടയ്ക്ക് ആരോ തന്നെ ടാര്‍ജറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു നാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഇട്ടത്. ഇത്രയും പ്രശ്‌നമാവും എന്നറിഞ്ഞിരുന്നുവെങ്കില്‍ ഇടുമായിരുന്നില്ല.
ഞാനാരാണ് തീവ്രവാദിയാണോ
തനിക്ക് രാഷ്ട്രീയത്തിലിറങ്ങാനും ഇതിനൊന്നും താല്‍പര്യമില്ല. സൈബറിന്റെ ആളുകള്‍ അത് വളച്ചൊടിച്ച് വേറെ ഹെഡ്ഡിംഗ് വെച്ച് ലഹള ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചാല്‍ ഞാനെന്ത് ചെയ്യും. ഞാന്‍ ആഹ്വാനം ചെയ്യാന്‍ ഞാനാരാണ് തീവ്രവാദിയാണോ. ഞാന്‍ ചിരിച്ചും ചിരിപ്പിച്ചും ജീവിക്കുന്ന ആളാണ്. എന്നെ മനസ്സിലാക്കുന്നവരുണ്ടെങ്കില്‍ പിന്തുണ തരിക. അതൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞിരിക്കുന്നത്.
എനിക്കെന്തിനാണ് മോദി സാറിനോട് ദേഷ്യം
തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മരിച്ചുപോയ അച്ഛനേയും വീട്ടിലിരിക്കുന്ന അമ്മയേയും വീട്ടുകാരെയും ഒക്കെ തെറി പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും. ഞാനുദ്ദേശിച്ചത് ഇത്രയേ ഉളളൂ. ഈ രാജ്യത്ത് നടക്കുന്ന സിറ്റുവേഷന്‍ അത് പണ്ടൊരു നാട്ടിലുണ്ടായി. ആ കാലഘട്ടം ഇതുപൊലൊക്കെ ഉണ്ടായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. എനിക്കെന്തിനാണ് മോദി സാറിനോട് ദേഷ്യം '' . മാപ്പ് പറഞ്ഞ ശേഷവും ടിനി ടോമിന് എതിരെ സൈബർ ആക്രമണം തുടരുകയാണ്.