ആംബുലൻസ് ബില്ലിനെ ചൊല്ലി തർക്കം; മൃതദേഹം വിട്ടുകൊടുക്കാൻ മൂന്നുമണിക്കൂർ വൈകി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രീപെയ്ഡ് ആംബുലൻസ് കൗണ്ടറിൽ ബില്ലിനെ ചൊല്ലി തർക്കം. തുടർന്ന് മൃതദേഹം വിട്ടുകൊടുക്കാൻ മൂന്നുമണിക്കൂർ വൈകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച രാജേഷിന്റെ (41) മൃതദേഹം ആശുപത്രിക്ക് തൊട്ടടുത്തുള്ള മഞ്ചാടിമൂട്ടിലേക്ക് കൊണ്ടുപോകാൻ പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് 1020 രൂപ ബിൽ നൽകിയതാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കിയത്.
ആശുപത്രിയിൽ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ അകലെയുള്ള മഞ്ചാടിമൂട്ടിലേക്ക് പോകാൻ 300 രൂപ നൽകേണ്ട സ്ഥാനത്ത് 1020 രൂപയുടെ ബില്ലാണ് കൗണ്ടറിൽ നിന്ന് നൽകിയത്. ഇതാണ് തർക്കത്തിന് കാരണമായത്. രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേഷ് ഇന്നലെ രാവിലെയാണ് മരിച്ചത്. ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിനായി പ്രീപെയ്ഡ് കൗണ്ടറിന് മുന്നിലെത്തി. ഇവിടെ നിന്ന് 1020 രൂപ ബിൽ നൽകിയത് ബന്ധുക്കളെ ചൊടിപ്പിച്ചു.
ബില്ലിനെ ചൊല്ലി ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ തർക്കമായി. രാവിലെ 6ന് തുടങ്ങിയ തർക്കം ഒമ്പതുമണിവരെ നീണ്ടെങ്കിലും ബില്ലിൽ കുറവ് വരുത്താൻ ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ 1020 രൂപ നൽകി ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. അമിത ബില്ലിനും മൃതദേഹം വിട്ടുകൊടുക്കാതിരുന്നതിനുമെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്ന് രാജേഷിന്റെ ബന്ധുക്കൾ അറിയിച്ചു.