ടിപിവധം: 11 പ്രതികള്‍ക്കും ജീവപര്യന്തം
കോഴിക്കോട്: ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പന്ത്രണ്ടില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ആയുധങ്ങള്‍ ഒളിപ്പിച്ചു വച്ചതിന് 31 ആം പ്രതി ലംബു പ്രദീപന് മൂന്ന് വര്‍ഷമാണ് തടവ്. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടിയാണ് ശിക്ഷ വിധിച്ചത്.
കൊലയാളി സംഘത്തിലെ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രാജേഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സജിത്ത്, കെ ഷിനോജ്, കൊലയ്ക്ക് ഗൂഢാലോചന നടത്തിയ പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, പ്രേരണ നല്‍കിയ വാഴപ്പടച്ചി റഫീഖ്, ആയുധങ്ങളൊളിപ്പിച്ച ലംബു പ്രദീപന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നുത്.
ജീവപര്യന്തത്തിന് പുറമെ കൊടി സുനിക്ക് പത്ത് വര്‍ഷത്തെ തടവും കിര്‍മാണി മനോജിന് അഞ്ച് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കെസി രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ ട്രൗസര്‍ മനോജ് തുടങ്ങിയ സിപി എം നേതാക്കള്‍ ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കണം. കൊലയാളി സംഘത്തിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ അമ്പതിനായിരം രൂപ വീതമാണ് പിഴയടയ്‌ക്കേണ്ടത്.
കേസ് അപൂര്‍വ്വങ്ങളിലപൂര്‍വ്വമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കൊലയ്ക്ക് നേരിട്ട് പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147,302, 149 വകുപ്പുകള്‍ പ്രകാരം അന്യായമായി സംഘം ചേരല്‍, അയുധങ്ങള്‍ കൈവശം വയ്ക്കല്‍, കൊലപാതകത്തിന് ആസൂത്രണം ചെയ്യല്‍ ഇതിനായി ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍, വിധിയില്‍ തൃപ്തരല്ലെന്നും അപ്പീല്‍ പോകുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
2012 മേയ് നാലിന് രാത്രി പത്തേകാലോടെയാണ് വടകരയ്ക്കടുത്ത് വള്ളിക്കാട്ടു വച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആകെയുണ്ടായിരുന്ന 76 പ്രതികളില്‍ 22 പേരെ നേരത്തേ വിട്ടയച്ചിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ കഴിഞ്ഞ ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കി.