തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി: ആർക്കെതിരേയും നടപടിയില്ല, താക്കീത് മാത്രം
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സി പി എം എറണാകുളം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകൾ ഉണ്ടായെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ചയിൽ വ്യക്തമാക്കിയത്. എന്നാൽ ആർക്കെതിരേയും നേതൃത്വം നടപടി സ്വീകരിച്ചില്ല.
എ കെ ബാലനും ടി പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷനായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകൾ സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ചുവരെഴുതി മായ്‌ക്കേണ്ടി വന്നത് തിരിച്ചടിയായെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാണ് എന്ന തരത്തിലായിരുന്നു ആദ്യം ചുവരെഴുത്തുകള്‍. എന്നാൽ പിന്നീട് ഇത് മായിക്കുകയായിരുന്നു. ഇതിന് ശേഷമാണ് എം ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇത് ആശയക്കുഴപ്പത്തിന് കാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാത്രമല്ല സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയമായി ഇത് വിലയിരുത്തുപ്പെടുകയും സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ ജില്ലാ-സംസ്ഥാന നേതാക്കൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉയരാൻ കാരണമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി വോട്ടുകൾ ചോർന്നതായും റിപ്പോർട്ടിൽ ഉണ്ട്.
പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോൾ ആർക്കെതിരേയും കടുത്ത നിലപാട് വേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ടാം പിണറായി വിജയൻ സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പ് ആയിരുന്നു തൃക്കാക്കരയിലേത്. വൻ വിജയം പ്രതീക്ഷിച്ചായിരുന്നു സർവ്വ സന്നാഹങ്ങളുമായി സി പി എം ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുപതോളം മന്ത്രിമാരും അറുപതിലേറെ എം എല്‍എ മാരും മണ്ഡലത്തില്‍ തമ്പടിച്ച് കൊണ്ടായിരുന്നു പ്രചരണം നയിച്ചത്. എന്നാൽ പാർട്ടി പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കനത്ത പരാജയമായിരുന്നു ഇടതുസ്ഥാനാർത്ഥി നേരിട്ടത്.
72770 ത്തിലേറെ വോട്ടുകളായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസിന് ലഭിച്ചത്. ജോ ജോസഫിന് 47754 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു ഡി എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഉമാ തോമസിന്റെ അട്ടിമറി ജയം.












Click it and Unblock the Notifications