ഗൗരി നേഹയുടെ മരണം: അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കി മാനേജ്മെന്‍റ്
കൊല്ലം ട്രിനിറ്റി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ അധ്യാപകര്‍ക്ക് സ്കൂള്‍ അധികൃതര്‍ കേക്ക് കൊടുത്ത് വരവേല്‍പ്പ് നല്‍കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലയളവില്‍ ശമ്പളം നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ അധ്യാപികമാര്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റ് ശമ്പളം നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളായ സിന്ധു , ക്രസന്‍റ് എന്നീ അധ്യാപകരെയാണ് സ്കൂള്‍ അധികൃതര്‍ എല്ലാം രീതിയിലും ഒത്താശ നല്‍കി സംരക്ഷിക്കുന്നത്. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാനസിക പീഡനം
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്നാണ് കേസ്. സംഭവത്തില്‍ അധ്യാപികമാരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയും പിന്നീട് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകുകയും ചെയ്യുകയായിരുന്നു.
കേക്ക് മുറിച്ച് സ്വീകരണം
കേസിലെ പ്രതികളായ ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊല്ലം ട്രിനിറ്റിയം സ്കൂളിലേക്ക് ഇവര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് ഇവരെ സ്കൂള്‍ അധികൃതര്‍ വരവേറ്റത്. സംഭവത്തിന്‍റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്വീകരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മകളെ കൊന്നതിന്‍റെ ആഘോഷം
തന്‍റെ മകളെ കൊന്നതിന്‍റെ ആഘോഷമാണ് സ്കൂളില്‍ നടന്നതെന്നാണ് നേഹയുടെ അച്ഛന്‍ പ്രസന്നന്‍ ഇതിനോട് പ്രതികരിച്ചത്. തിരിച്ചെടുത്ത അധ്യാപകരെ പിരിച്ചുവിടണമെന്നും, മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രസന്നൻ ആവശ്യപ്പെട്ടിരുന്നു.
മനസാക്ഷിയെ ഞെട്ടിച്ചു
അതേസമയം അധ്യാപികമാരെ തിരിച്ചെടുത്തും കേക്ക് മുറിച്ച് ആഘോഷിച്ചതുമൊക്കെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച നടപടിയായെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിച്ചിരുന്നെന്നും സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വകുപ്പ് വ്യക്തമാക്കി.
ശമ്പളത്തോട് കൂടിയ അവധി
അധ്യാപകമാരുടെ സസ്പെന്‍ഷന്‍ ശമ്പളത്തോട് കൂടിയുള്ള അവധിയായി കണക്കാക്കുമെന്നായിരുന്നു പ്രിന്‍സിപ്പല്‍ വകുപ്പിന് നല്‍കിയ വിശദീകരണം. കേസില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ ശിക്ഷിക്കാനാകില്ല. അതിനാല്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നുമാണ് മാനേജ്മെന്‍റ് വിശദീകരണം നല്‍കിയത്.