അധികൃതർ മുട്ടുമടക്കി! തിരുവനന്തപുരം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ ക്യാമറകൾ നീക്കം ചെയ്തു...
പെൺകുട്ടികൾ രാത്രി വൈകിയും പുറത്ത് പോകുകയാണെന്നും, ക്യാമ്പസിൽ ആൺകുട്ടികളോടൊപ്പം സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമാണ് വാർഡന്റെ ആരോപണം.
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ നീക്കം ചെയ്തു. വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ ശനിയാഴ്ച വൈകീട്ടോടെ ക്യാമറകൾ നീക്കം ചെയ്തത്. സർക്കാർ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ ദിവസങ്ങൾക്ക് മുൻപാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഒരു ചെറിയ കക്കൂസിന് 20000 രൂപ ചെലവ്! ഞെട്ടേണ്ട, സംഭവം ഇന്ത്യയിൽ തന്നെ
വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ വൈകിയെത്തുന്നത് നിരീക്ഷിക്കാൻ വേണ്ടിയെന്ന് പറഞ്ഞായിരുന്നു ഹോസ്റ്റൽ വാർഡന്റെ പുതിയ നടപടി. ഹോസ്റ്റലിന്റെ വരാന്തയിലും ഹാളിലുമാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പെൺകുട്ടികൾ രാത്രി വൈകിയും പുറത്ത് പോകുകയാണെന്നും, ക്യാമ്പസിൽ ആൺകുട്ടികളോടൊപ്പം സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമാണ് വാർഡന്റെ ആരോപണം.
ക്യാമറകൾ സ്ഥാപിച്ചതിനെതിരെ വിദ്യാർത്ഥിനികൾ ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയതോടെ സംഭവം മാധ്യമങ്ങളിൽ വാർത്തയായി. പ്രിൻസിപ്പലിന്റെയും വാർഡന്റെയും നടപടി തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിദ്യാർത്ഥിനികൾ ആരോപിച്ചിരുന്നത്. തുടർന്ന് ക്യാമറകൾ നീക്കം ചെയ്യും വരെ സമരം ചെയ്യുമെന്നും വിദ്യാർത്ഥിനികൾ പ്രഖ്യാപിച്ചു.
വിദ്യാർത്ഥിനികളുടെ പ്രതിഷേധം രൂക്ഷമായതോടെ ക്യാമറകൾ നീക്കം ചെയ്യാൻ അധികൃതർ തീരുമാനമെടുത്തു. ശനിയാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളും എടുത്തുമാറ്റി. ഇതോടെ വിദ്യാർത്ഥിനികൾ നടത്തിവന്നിരുന്ന സമരവും അവസാനിപ്പിച്ചു. നേരത്തെ മെഡിക്കൽ കോളേജിൽ പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്ന നിർദേശം കൊണ്ടുവന്നതും വിവാദമുണ്ടാക്കിയിരുന്നു.